പാലാരിവട്ടം മേല്‍പ്പാലം ;ഇ.ശ്രീധരനും സംഘവും പരിശോധന നടത്തുന്നു

പാലാരിവട്ടം മേല്‍പ്പാലം ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം പരിശോധന നടത്തുന്നു. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സംഘം .രാവിലെ എട്ട് മണിയോടെ ആണ് പരിശോധന ആരംഭിച്ചത്.മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പരിശോധന നടത്തുന്നത്.

പാലം പൂര്‍ണമായും പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന നടത്തി വിദഗ്ദ്ധ സമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കും. അതിന് ശേഷമായിരിക്കും പാലത്തിന്റെ തുടര്‍ നടപടികളിലേക്ക് നീങ്ങുക.പാലത്തില്‍ സ്പാനിന്റെ താഴ്ഭാഗത്താണ് ഏറ്റവും കൂടുതല്‍ തകരാറുകള്‍ സംഭവിച്ചിരിക്കുന്നത്. പാലം നിര്‍മാണത്തില്‍ സിമന്റ് വേണ്ടത്ര അളവില്‍ ഉപയോഗിച്ചില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പാലം പരിശോധനയ്ക്ക് കോണ്‍ക്രീറ്റ് സ്‌പെഷലിസ്റ്റ് വേണമെന്ന ആവശ്യം ഇ. ശ്രീധരന്‍ ഉന്നയിച്ചിരുന്നു.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് പഠിച്ച ചെന്നൈ ഐ.ഐ.ടി.യിലെ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ പ്രൊഫ. പി. അളഗ സുന്ദരമൂര്‍ത്തിയും ഇ. ശ്രീധരനൊപ്പമുള്ള വിദഗ്ധ സംഘത്തിലുണ്ട്.പാലം നിര്‍മാണ കരാറുകാരനില്‍നിന്ന് വിജിലന്‍സ് അന്വേഷണ സംഘം പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി. കരാറുകാരായ ആര്‍.ഡി.എസ്. പ്രൊജക്ട്സ് സംസ്ഥാനത്ത് നടത്തിയ മറ്റ് പദ്ധതികളും വിജിലന്‍സ് നിരീക്ഷണത്തിലാണ്