16 കാരിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

16 കാരിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. 19 ദിവസത്തെ പഴക്കമുള്ള മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയേയും അമ്മയുടെ കാമുകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് സ്വദേശികളായ മഞ്ജുഷ, അനീഷ് എന്നിവരാണ് അറസ്റ്റിലായത്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസം. ഇവര്‍ താമസിച്ചിരുന്ന വീടിനടുത്താണ് അനീഷ് താമസിച്ചിരുന്നത്. അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് മകള്‍ തൂങ്ങി മരിച്ചെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. പിന്നീട് മൃതദേഹം ബൈക്കില്‍ കയറ്റി കിണറ്റില്‍ തള്ളുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇവര്‍ തമിഴ്‌നാട്ടിലേക്ക് പോയി.

കുട്ടി ഇവരുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാല്‍ ഇവരുടെ കൂടെ മകള്‍ ഇല്ലെന്ന കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ മുത്തശ്ശി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റിലുണ്ടെന്ന വിവരം അറിഞ്ഞത്.