മൂന്നു വയസുകാരിയെ മന്ത്രവാദത്തിന്റെ പേരില്‍ കൊല്ലാന്‍ ശ്രമിച്ച് സയന്‍സ് അധ്യാപിക

പ്രതീകാത്മം

ഗുവാഹത്തി: അസമിലെ ഉദല്‍ഗുരി ജില്ലയില്‍ മൂന്നു വയസ്സുകാരിയായ പെണ്‍കുട്ടിയെ മന്ത്രവാദത്തിന്റെ പേരില്‍ ബലി കൊടുക്കാന്‍ ശ്രമം. സയന്‍സ് അധ്യാപികയും കുടുംബവുമാണ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം നടത്തിയത്.

ഇതിനായി സ്ത്രീകള്‍ അടക്കമുള്ളവര്‍ നഗ്നരായി മന്ത്രങ്ങള്‍ ഉച്ഛരിക്കുന്നതിനിടയില്‍ നാട്ടുകാര്‍ അറിയിച്ചതു പ്രകാരം പോലീസ് എത്തുകയും അക്രമാസക്തരായ കുടുംബത്തെ തടയുന്നതിനായി പോലീസ് വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയുതിർപ്പിൽ അധ്യാപികയുടെ മകൻ കൊല്ലപ്പെട്ടു.

സയന്‍സ് ആധ്യാപികയുടെ സഹോദര പൂത്രി കൂടിയായ പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ ഇടപെട്ട് രക്ഷിക്കുകയായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ വാളും മഴുവും മറ്റായുധങ്ങളും ഉപയോഗിച്ച് നാട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തു. ഈ സമയത്താണ് പോലീസുകാര്‍ വീട്ടിലെത്തി കീഴ്‌പ്പെടുത്തുന്നത്.

മൂന്നു വര്‍ഷം മുമ്പ് കുടുംബത്തിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നെന്നും അതിനു ശേഷം പതിവായി ഈ വീട്ടില്‍ മന്ത്രവാദം നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.