നിയമങ്ങൾ മറികടന്ന് ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരം രണ്ട് വനിതകള്‍ പങ്കിട്ടു

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പങ്കിട്ടത് കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബര്‍ണാഡിയന്‍ ഇവാരിസ്റ്റോയും ചേർന്ന്. മാര്‍ഗരറ്റ് അറ്റ്വുഡ് രചിച്ച ‘ദി ടെസ്റ്റ്മെന്‍റ്’, ബെര്‍നാര്‍ഡിന്‍ എവരിസ്റ്റോയുടെ ‘ഗേള്‍ വുമണ്‍ അദര്‍’ എന്നീ കൃതികൾക്കാണ് പുരസ്കാരം ലഭിച്ചത്. ഇത് ആദ്യമായാണ് രണ്ട് പേര്‍ ഒന്നിച്ച്‌ ബുക്കര്‍ പുരസ്കാരം പങ്കിടുന്നത്.

ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് ജൂറി ഇത്തവണ രണ്ട് വനിതകള്‍ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രണ്ട് കൃതികളില്‍ മികച്ച ഒരെണ്ണം കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് പുരസ്കാരം പങ്കിട്ട് നല്‍കിയതെന്ന് ജൂറി വ്യക്തമാക്കി. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 44 ലക്ഷത്തോളം രൂപ)  ഇരുവരും ചേര്‍ന്ന് പങ്കിടും.

19 വയസ്സ് മുതല്‍ 93 വയസ്സ് വരെ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് ഗേള്‍ വുമണ്‍ അദറില്‍ പറയുന്നത്. ബുക്കര്‍ പുരസ്കാര ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-ബ്രിട്ടീഷ് എഴുത്തുകാരി കൂടിയാണ് എവരിസ്റ്റോ. കനേഡിയന്‍ എഴുത്തുകാരിയാണ് മാര്‍ഗരറ്റ് അറ്റ്വുഡ്. ബ്ലൈന്‍ഡ് അസ്സാസിന്‍ എന്ന കൃതിയിലൂടെ 2000ത്തില്‍ അറ്റ്വുഡിന് പുരസ്കരം ലഭിച്ചിരുന്നു. ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ എഴുത്തുകാരിയും രണ്ട് തവണ ബുക്കര്‍ പുരസ്കാരം നേടുന്ന നാലാമത് എഴുത്തുകാരിയുമാണ് 79 വയസ്സുക്കാരിയായ മാര്‍ഗരറ്റ് അറ്റ്വുഡ്.

2018 ഒക്ടോബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെ ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിച്ച 151 നോവലുകളില്‍ നിന്നാണ് ഈ വര്‍ഷത്തെ പട്ടിക തയ്യാറാക്കിയത്. ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റായ സൽമാൻ റുഷ്ദിയും അവസാന പട്ടികയിൽ ഇടം നേടിയിരുന്നു.

Content highlights: Atwood and Evaristo jointly awarded the Booker prize together.