ഇരിഞ്ഞാലക്കുടയിൽ വീട്ടമ്മയെ പട്ടാപ്പകൽ കൊലപ്പെടുത്തി; പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു

irinjalakuda

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ആലീസ് (58) എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ ഇന്നലെ പകലാണ് വീട്ടമ്മയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. മക്കളെല്ലാം വിദേശത്താണ്. വീട് പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. കഴിഞ്ഞ ദിവസം ആലീസിൻറെ വീട്ടിൽ എത്തിയ ചവുട്ടി കച്ചവടക്കാരനെയും പക്ഷിയെ വാങ്ങാനെത്തിയ ആളെയു൦ പൊലീസ് തിരയുന്നുണ്ട്.

എന്നും രാവിലെ പള്ളിയിൽ പോകാറുള്ള ആലീസ് എട്ടരയോടെ വീട്ടിൽ മടങ്ങിയെത്താറുണ്ട്. അതുകൊണ്ട് കൊലപാതകം നടന്നത് രാവിലെ 8.30ക്കും ഉച്ചയ്ക്ക് 12 നും ഇടയിലാകാമെന്നാണ് പോലീസിൻറെ നിഗമനം. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് നായ വീട്ടിനകത്ത് നിന്നും മണം പിടിച്ച് തൊട്ടടുത്തുള്ള ചന്തയിലേക്ക് ഓടിക്കയറി. ഇന്ന് രാവിലെയാണ് പൊലീസ് അയൽവാസികളിൽ നിന്ന് മൊഴിയെടുത്തത്.

Content Highlight; Irinjalakkuda murder case.