നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകും

nirbhaya case

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ വെെകാൻ സാധ്യത. വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി ഈ മാസം 18 ന്  വീണ്ടും പരിഗണിക്കും. വിധി നടപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിർഭയയുടെ അമ്മ വ്യക്തമാക്കി.

ദില്ലി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. അക്ഷയ് ഠാക്കൂറിൻറെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഡിസംബർ 17 ന് പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലായിരിക്കും ഹര്‍ജി പരിഗണിക്കുക.

മറ്റ് മൂന്ന് പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവർ സമർപ്പിച്ച പുനഃപരിശോധന ഹർജികൾ 2018 ജൂലായിൽ തള്ളിയിരുന്നു. ഡിസംബർ 16 തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ കുറ്റം ചെയ്തിട്ട് ഏഴ് വര്‍ഷം തികഞ്ഞു. വധ ശിക്ഷ കാത്തിരിക്കുന്ന പ്രതികള്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ് കഴിയുന്നത്. മകൾക്കായി ഞങ്ങൾ 7 വർഷമായി പോരാടുമ്പോൾ, നമുക്ക് മറ്റൊരു ആഴ്ച കൂടി കാത്തിരിക്കാമെന്ന് നിർഭയയുടെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Content highlights: capital punishment has been delayed on Delhi gang rape