പാക്കിസ്താൻ വിമാനാപകടം; പൈലറ്റ് മൂന്നു തവണ മുന്നറിയിപ്പ്‌ അവഗണിച്ചതായി റിപ്പോര്‍ട്ട്

Pilot Of Crashed PIA Plane Ignored Warnings Thrice: Report

കറാച്ചിയില്‍ വെള്ളിയാഴ്ച തകര്‍ന്നു വീണ പാകിസ്താന്‍ ഇൻ്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിൻ്റെ പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മൂന്നു തവണ അവഗണിച്ചതായി റിപ്പോർട്ട്. വിമാനം പറക്കുന്ന ഉയരവും വേഗവും ക്രമീകരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൈലറ്റ് ചെവിക്കൊണ്ടില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പേ വളരെ ഉയരത്തിലായിരുന്നതിനെ തുടർന്ന് ഉയരം കുറച്ച് പറക്കാന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പറയുന്നതു പ്രകാരം വിമാനം ഗ്രൗണ്ടില്‍ നിന്നും 7000 അടി ഉയരത്തിലായിരിക്കേണ്ടതിനു പകരം 10000 അടി ഉയരത്തിലായിരുന്നു. ഈ സമയത്ത് പൈലറ്റിന് ഉയരം കുറയ്ക്കാന്‍ ആദ്യ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കുഴപ്പമില്ലെന്നാണ് പൈലറ്റ് പ്രതികരിച്ചത്. എയര്‍പോര്‍ട്ടിലേക്ക് 10 നോക്ടിക്കല്‍ മൈല്‍ ദൂരം മാത്രമുള്ളപ്പോള്‍ വിമാനം 3000 അടി ഉയരത്തിലായിരിക്കേണ്ടതിനു പകരം 7000 അടി ഉയരത്തിലായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടാമതും ഉയരം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ സാഹചര്യം കൈകാര്യം ചെയ്യാനാവും എന്നാണ് പൈലറ്റ് മറുപടി നല്‍കിയത്.

വിമാനം ലാന്‍ഡുചെയ്യാന്‍ പൈലറ്റ് ആദ്യം നടത്തിയ ശ്രമത്തിനിടെ എന്‍ജിന്‍ മൂന്നു തവണ റണ്‍വേയില്‍ ഉരഞ്ഞുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പാകിസ്താനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉരസലിനിടെ എന്‍ജിനുള്ളിലെ ഓയില്‍ ടാങ്കിനും ഫ്യുവല്‍ പമ്പിനും തകരാറുണ്ടായി. ഇതേത്തുടര്‍ന്നാണ് വീണ്ടും പറന്നുയര്‍ന്ന വിമാനത്തിന് നിശ്ചിത ഉയരത്തില്‍ എത്താൻ കഴിയാഞ്ഞത്. ആദ്യ ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടപ്പോള്‍ വിമാനം ഒന്നു കൂടി പറത്താന്‍ പൈലറ്റ് സ്വയം തീരുമാനിക്കുകയായിരുന്നു. പറന്നുയര്‍ന്ന ശേഷമാണ് ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരം എടിസിയെ അറിയിച്ചത്. പിന്നീട് വിമാനം 3000 അടി ഉയരത്തിലെത്തിക്കാന്‍ ഇവര്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ 1800 അടി ഉയരത്തിലെത്തിക്കാനേ പൈലറ്റിനു കഴിഞ്ഞുള്ളൂ. വിമാനത്തിൻ്റെ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലമാണ് വിമാനം ഉയരത്തിലെത്തിക്കാന്‍ കഴിയാതിരുന്നത്. തുടർന്നാണ് അപകടം സംഭവിക്കുന്നത്.

രണ്ട് മണിക്കൂര്‍ 34 മിനിട്ടുകള്‍കൂടി പറക്കാനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു മണിക്കൂര്‍ 33 മിനിട്ട് മാത്രമാണ് വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് തുടര്‍ച്ചയായി പറന്നത്. സംഭവത്തെപ്പറ്റി പാകിസ്താനിലെ എയര്‍ക്രാഫ്റ്റ് അക്‌സിഡൻ്റ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

content highlights: Pilot Of Crashed PIA Plane Ignored Warnings Thrice: Report