മാതാപിതാക്കളുടെ പീഢനം; എട്ട് വയസുകാരൻ ആത്മഹത്യ ചെയ്തു

തെക്കന്‍ ഉക്രെയിനിലെ എന്‍ഹോര്‍ഡറിലാണ് സംഭവം.
മാതാപിതാക്കളുടെ പീഢനം; എട്ട് വയസുകാരൻ ആത്മഹത്യ ചെയ്തു

മാതാപിതാക്കളുടെ ക്രൂരപീഡനം സഹിക്കാനാകാതെ എട്ട് വയസുകാരന്‍ ആത്മഹത്യ ചെയ്തു. തെക്കന്‍ ഉക്രെയിനിലെ എന്‍ഹോര്‍ഡറിലാണ് സംഭവം. കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നാണ് ആന്റണ്‍ എന്ന എട്ട് വയസുകാരന്‍ താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തത്. 

ക്രൂരമായ പീഡനത്തിന് ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തതതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വസ്ത്രങ്ങള്‍ വലിച്ച്‌ കീറിയതിന് ആന്റണിനെ മാതാപിതാക്കള്‍ വഴക്ക് പറയുന്നത്  കേട്ടതായി തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് കുട്ടി ഫ്‌ളാറ്റിന്റെ ജനാലയില്‍ നിന്ന് താഴേക്ക് ചാടുന്നതും. തലയിടിച്ച്‌ വീണതിനാല്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിക്കുകയായിരുന്നു. രക്ഷാകര്‍തൃ ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട പേരിൽ  മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 

മരിച്ച ദിവസവും അതിനു മുമ്പും പലതവണ കുട്ടിയെ മര്‍ദ്ദിച്ചതായി മാതാപിതാക്കൾ സമ്മതിക്കുന്നു. ആന്റണ്‍ പഠിച്ച സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അവന്റെ ആവശ്യങ്ങള്‍ക്ക് പോലും അവര്‍ വരാറില്ലെന്നുമാണ് അറിഞ്ഞത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരും വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ഒഴിഞ്ഞ് പോയിരുന്നു. ഇപ്പോൾ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.