തൃശ്ശൂരിൻറെ നാട്ടിക കൊച്ചി ഓളപ്പരപ്പിലെ ആഡംബരമായി

 

കൊച്ചിയുടെ ഓളപ്പരപ്പിലൂടെ ഒരു കായൽയാത്ര. അതിലിരുന്ന് ദ്വീപസമൂഹങ്ങളിലെ ജീവിതം കാണാം, പുറത്തിറങ്ങി നാട്ടുകാരെ കാണാം, നാട്ടുഭക്ഷണം കഴിക്കാം അങ്ങനെ കൊച്ചിയിലെ വിനോദസഞ്ചാരത്തിനു ഒരു ഭാഗമായി തീർന്നിരിക്കുകയാണ് ഓളപരപ്പിലെ ഈ ആഡംബര മുറി.
ഒഴുകുന്ന ഈ ആഡംബരമുറിയായ ഈ ഹൗസ് ബോട്ടിൻറെ പേരു ‘നാട്ടിക’. 3 കോടിയിൽപരം രൂപ ചെലവിട്ട് നിർമിച്ച ബോൾഗാട്ടിയിലെ ഗ്രാൻറ് ഹയാത്ത് ഹോട്ടലിൻറെ ഹൗസ് ബോട്ടാണ് ഇന്ന് നാട്ടിക എന്ന കൊച്ചിയിലെ ഏക ആഡംബര ബോട്ടായി മാറിയത്. ഹോട്ടൽ ഉടമ വ്യവസായ പ്രമുഖൻ എം.എ യൂസഫ് അലിയുടെ ജന്മനാടാണ് നാട്ടിക എന്ന പേരിനു പിന്നിൽ.

രണ്ടു നിലകളിലായി താഴെ 2 കിടപ്പുമുറികളും ലിവിങ് ഏരിയ, അടുക്കള. മുകളിൽ ഊണുമുറി, ലോഞ്ച്, ബാൽക്കണി. 317 ചതുരശ്ര അടി വിസ്തീർണമുള്ള കിടപ്പുമുറികൾ സാധാരണ ഹൗസ് ബോട്ടിലുള്ളതിനേക്കാൾ വ്യത്യസ്തമാണ്. 6 പരിചാരകരുള്ള ഈ ബോട്ടിൽ 40 പേർക്കു സഞ്ചരിക്കാവുന്ന ലൈസൻസുണ്ടെങ്കിലും 4 പേരടങ്ങുന്ന 2 കുടുംബങ്ങൾക്കായി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാൻറ് ഹയാത്ത് ജനറൽ മാനേജർ ശ്രീകാന്ത് വഖാർക്കർ പറയുന്നു. ഊണുമുറി സംഗീതപരിപാടികൾക്കും മറ്റും ഉപയോഗിക്കാം. വൈഫൈ സംവിധാനവും ഏർപെടുത്തിയിട്ടുണ്ട്.

ബോൾഗാട്ടിയിൽ തുടങ്ങി, മുളവുകാട്, വടുതല, മൂലമ്പിള്ളി, ചിറ്റൂർ കടന്ന് പിഴല, കടമക്കുടിവഴി ഏലൂർ വരെ, തിരികെ വരുന്നതാണ് മുഴുദിന യാത്ര. നിരക്ക് 60,000 രൂപ. 40,000 രൂപയിൽ പാതിദിനം പിഴല, കടമക്കുടി വരെയും പോയി തിരിച്ചു ബോൾഗാട്ടിയിൽ എത്താം. മറ്റൊരു പാക്കേജ് ആയി രാത്രി താമസത്തിനു 80,000 രൂപയിൽ യാത്ര കഴിഞ്ഞു വന്ന് ബോൾഗാട്ടിയിൽ നങ്കൂരമിടും. ഉച്ചയ്ക്കു 12നു യാത്ര തുടങ്ങും, പിറ്റേന്നു രാവിലെ 10നു ചെക്ക് ഔട്ട് ചെയ്യണം. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ‘നാട്ടിക’ ആലപ്പുഴ യാത്രക്കും തയ്യാറാണ്. നിരക്കുകൾ നിശ്ചയിച്ചിട്ടില്ല.

Content Highlight; changes coming to grand hyatt houseboat