നവജാത ശിശുക്കൾക്ക് മരുന്നില്ലാതെ ആശുപത്രികൾ ; വാക്സിൻ നല്‍കി തുടങ്ങും

നവജാത ശിശുക്കള്‍ക്ക് ഒന്നര മാസം പ്രായമാകുന്നത് മുതല്‍ ഓരോ മാസം ഇടവേളയില്‍ കൃത്യമായ കാലക്രമം പാലിച്ച് മൂന്ന് ഘട്ടങ്ങളിലായി നല്‍കേണ്ട മരുന്നാണ് പെന്‍റവാലന്‍റ് വാക്സിന്‍. കാസർകോട് ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി മരുന്ന് ഇല്ലാതായതോടെ രക്ഷിതാക്കളും ആശുപത്രി അധികൃതരും ആശങ്കയിലായിരുന്നു. വാക്സിന്‍ എത്തിയതോടെ ഇന്ന് മുതല്‍ കുട്ടികള്‍ക്ക് ഇത് നല്‍കി തുടങ്ങും.

നവജാത ശിശുക്കള്‍ക്ക് ആറോളം രോഗങ്ങളെ പ്രതിരോധിക്കാനായി നല്‍കുന്നതാണ് പെന്‍റവാലന്‍റ് വാക്സിന്‍. വാക്സിന്‍ കുത്തിവെപ്പെടുക്കാനായി ആശുപത്രികളിൽ എത്തുന്നവർ മരുന്നില്ലാത്തതിനാൽ ആശുപത്രി അധികൃതർ അവരെ മടക്കി വിടുകയായിരുന്നു.കാസര്‍കോട്ടെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പെന്‍റവാലന്‍റ് വാക്സിന്‍ ഉണ്ടായിരുന്നില്ല.

വാക്സിന്‍ ക്ഷാമം മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തതിന് പിറകെയാണ് ജില്ലയിലേക്ക് 5000 ഡോസ് പെന്‍റവാലന്‍റ് വാക്സിന്‍ എത്തിയത്. എന്നാല്‍ 15000ത്തിലധികം ഡോസുകളാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. വാക്സിന്‍ കുത്തിവെപ്പിനായി എറ്റവും കൂടുതല്‍ കുട്ടികളെത്താറുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അടുത്ത മൂന്നാഴ്ച വരെ നല്‍കാനുള്ള വാക്സിന്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. വാക്സിൻറെ ആവശ്യം പരിഗണിച്ച് ബാക്കി വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഡിഫ്ത്തീരിയ, വില്ലന്‍ ചുമ. ഹെപ്പറ്ററ്റീസ് തുടങ്ങി ആറോളം രോഗങ്ങളെ പ്രതിരോധിക്കുന്നതാണ് പെന്‍റവാലന്‍റ് വാക്സിന്‍. വാക്സിന്‍ എത്തിയതോടെ ഇന്ന് മുതല്‍ കുട്ടികള്‍ക്ക് ഇത് നല്‍കി തുടങ്ങും.

Highlight: Pentavalent vaccine out of stock in kasargod