പരമ്പരാഗത യാത്രക്കാരിൽ നിന്ന് തീർത്തും വ്യത്യസ്‌തമാവുകയാണ് കൊച്ചിയിൽ നിന്ന് അടുത്തയാഴ്ച്ച രാജ്യം ചുറ്റാൻ പോകുന്ന ഏഴ് ചെറുപ്പക്കാർ. ബുള്ളറ്റിലും തീവണ്ടിയിലുമെല്ലാം രാജ്യങ്ങൾ ചുറ്റുന്ന നിരവധി യാത്രാപ്രേമികൾ നമ്മുക്കു ചുറ്റുമുണ്ട്. യാത്രയ്ക്കിടയിൽ ഹോട്ടലിൽ മുറിയെടുത്തോ ചെറിയ കൂടാരങ്ങൾ കെട്ടി അതിൽ തമ്പടിച്ചോ താമസിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഈ ചെറുപ്പക്കാർക്ക് ഉറങ്ങാനും വിശ്രമിക്കാനും ഹോട്ടലിൻറെ ആവശ്യമോ, കൂടാരം കെട്ടാനുള്ള സ്ഥല സൗകര്യമോ വേണ്ട. പകരം യാത്ര ചെയ്യാൻ അവരുപയോഗിക്കുന്ന ജീപ്പിനു മുകളിൽ തീർത്ത കൂടാരത്തിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
വിദേശരാജ്യങ്ങളിൽ ഏറെ ജനപ്രിയവും നമ്മുടെ നാട്ടിൽ സുപരിചിതവുമല്ലാത്ത ‘ഓവർലാൻഡിങ്’ എന്ന യാത്രാശൈലിയിലാണ് ഓട്ടോകൺസൾട്ടൻറ് ആയ വൈറ്റില സ്വദേശി ലിനോ ജാകും സംഘവും സ്റ്റിയറിങ് തിരിക്കുന്നത്.അടുത്ത ഞായറാഴ്‌ച കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ഈ സംഘം നാവിഗേറ്റർ എന്ന യാത്രകൂട്ടായ്‌മയിലൂടെയാണ് സുഹൃത്തുക്കളായത്.
മൂന്ന് ഘട്ടങ്ങളായാണ് യാത്ര. 34 – 35 ദിവസങ്ങൾ വേണ്ടിവരുന്ന ആദ്യ ഘട്ടത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളും സന്ദർശിക്കും. യാത്രവിവരണങ്ങളും ആശയങ്ങളും പങ്കുവെക്കാനായി www.indianoverlanders.com വെബ്സൈറ്റും ഡ്രീം റൈഡ് 360 എന്നപേരിൽ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.
1.15 ലക്ഷം രൂപക്ക് വാങ്ങിയ 2004 മോഡൽ ജീപ്പാണ് ഇവർ സ്വന്തമായ രീതിയിൽ പരിഷ്കരിച്ചത്. കൂടാരത്തിനുള്ളിൽ ആറുപേർക്കും ജീപ്പിനകത്ത് രണ്ടുപേർക്കും കിടക്കാം. ഭക്ഷണം വണ്ടിക്കകത്ത് തയ്യാറാക്കാം. ഇതിനായി ചിലവായ 15,000 രൂപ തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു.
മലപ്പുറം സ്വദേശികളായ കോൺട്രാക്ടർ അബ്ദുൽ നാസർ, ബിസിനസുകാരൻ റഫീഖ്, ബി.എം.ആറിലെ ട്രാവൽ കൺസൾട്ടൻറ് ഫസൽ ബീരാൻ, ഇൻഫോ പാർക്കിലെ ടെക്കി വി.ടി ഷിയാസ്, തൃശൂർ സ്വദേശിയും വന്യജീവി ഫോട്ടോ ഗ്രാഫറുമായ പി.എം മനോജ്, ആലുവയിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥൻ മുഹമ്മദ് അഫ്‌സൽ തുടങ്ങിയവരാണ് മറ്റു യാത്രികർ.
Highlight; Travel story, a vehicle for overlanding and done sufficient alteration for making a moving home.