ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കും -മുഖ്യമന്ത്രി

സംസ്ഥാനത്തെ ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാപ്രശ്‌നങ്ങളെ സംബന്ധിച്ച് കെ.സി. ജോസഫ് ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാകുന്നു എന്നായിരുന്നു കെ.സി. ജോസഫിന്റെ ആരോപണം. ജയിലില്‍ കിടന്ന് തടവുകാര്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും കണ്ണൂരിലേത് സെന്‍ട്രല്‍ ജയിലോ അതോ കശ്മീരിലെ തീവ്രവാദ കേന്ദ്രമാണോ എന്നും കെ.സി. ജോസഫ് ചോദിച്ചു. ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മറുപടി നല്‍കി.

ജയിലുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇതെല്ലാം കടത്തുന്നത്. ഈ സാഹചര്യത്തില്‍ ജയിലുകളിലെ പരിശോധന കര്‍ശനമാക്കും. ജയില്‍ കവാടത്തിലെ പരിശോധനയ്ക്ക് തണ്ടര്‍ബോള്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള സ്‌കോര്‍പിയന്‍സിനെ നിയോഗിക്കും. ചില തടവുകാരെ ജയില്‍മാറ്റും. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍,വിയ്യൂര്‍ ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും പണവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഡി.ജി.പി. ഋഷിരാജ് സിങിന്റെ നേതൃത്വത്തിലാണ് ജയിലുകളില്‍ പരിശോധന നടത്തിയിരുന്നത്.