കര്‍ണാടക വിഷയം ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് സുപ്രീംകോടതിയില്‍. പ്രതാപ് ഗൗഡ പാട്ടീല്‍ ഉള്‍പ്പടെ 10 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കോടതി ഇന്ന് പരിഗണിക്കും.രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ പത്ത് എംഎല്‍എമാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കുമാരസ്വാമിയുടേത് അഴിമതി ഭരണമണെന്നും, നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമി തയ്യാറാകുന്നില്ലെന്നും ഹര്‍ജിയില്‍ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യ കേസിന് ശേഷമാകും കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ ഈ ഹര്‍ജി പരിഗണിക്കുക. എം.എല്‍.എമാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തകി ഹാജരായേക്കും. കോണ്‍ഗ്രസിനായി പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷനുമായ അഭഷേക് മനു സിംഗ്വിയാണ് ഹാജരാവുക.

എം എല്‍ എ മാരുടെ രാജി ചട്ടപ്രകാരമല്ലെന്നാണ് സ്പീക്കര്‍ നേരത്തെ പറഞ്ഞിരുന്നത്. തന്നെ കാണാന്‍ മുന്‍കൂട്ടി അനുവാദമെടുത്തല്ല എം.എല്‍.എമാര്‍ വന്നത് എന്നും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് കോടതിയെ അറിയിച്ചേക്കും.