ചെന്നൈയിലേയ്ക്ക് വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു

 

ചെന്നൈ: കടുത്ത വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക് വെള്ളവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ജോലാര്‍പ്പേട്ട റെയില്‍വേ സ്റ്റേഷനില്‍നിന്ന് 25 ലക്ഷം ലിറ്റര്‍ വെള്ളവുമായാണ് വെള്ളിയാഴ്ച രാവിലെ ട്രെയിന്‍ ചെന്നൈയിലേക്ക് യാത്രതിരിച്ചത്. ഈ ട്രെയിനിന് പിന്നാലെ തന്നെ മറ്റൊരു ട്രെയിനിലും നഗരത്തില്‍ വെള്ളമെത്തിക്കും.

ചെന്നൈയിലെ വില്ലിവാക്കം റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ എത്തിച്ചേരുക. ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് ചെന്നൈ മെട്രോ വാട്ടര്‍ കോര്‍പ്പറേഷനില്‍നിന്ന് റെയില്‍വേ ഈടാക്കുന്നത്. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ ആകെ 65 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. നിലവില്‍ 50 വാഗണുകള്‍ ഘടിപ്പിച്ച ട്രെയിനിലാണ് ചെന്നൈ നഗരത്തിലേക്ക് വെള്ളം കൊണ്ടുപോവുന്നത്. കൂടുതല്‍ വാഗണുകള്‍ ലഭിക്കുന്നമുറയ്ക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു

വെള്ളവുമായി വരുന്ന ആദ്യ ട്രെയിനിനെ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ജോലാര്‍പ്പേട്ടയില്‍നിന്ന് വില്ലിവാക്കത്ത് എത്താന്‍ അഞ്ചുമണിക്കൂറോളം സമയമെടുക്കും. ദിവസേന മൂന്ന് ട്രിപ്പ് വീതം ജലമാണ് എത്തിക്കുന്നത്.