മുന്‍ മന്ത്രി ദമോദരന്‍ കളാശേരി അന്തരിച്ചു

ആലപ്പുഴ: മുന്‍ മന്ത്രി ദമോദരന്‍ കാളാശേരി അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. ഭാരതീയ അധഃകൃതവര്‍ഗ ലീഗിന്റെ ശാഖകള്‍ രൂപീകരിച്ചുകൊണ്ടാണ് കാളാശേരി രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. കോണ്‍ഗ്രസിലെ പ്രധാന നേതാക്കന്മാരില്‍ ഒരാളായി മാറിയ അദ്ദേഹം എഐസിസി അംഗമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1970 ലാണ് ആദ്യമായി അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അന്ന് പന്തളം നിയമസഭ മണ്ഡലത്തില്‍ നിന്ന് പി. കെ കുഞ്ഞച്ചനെ പരാജയപ്പെടുത്തി നിയമസഭയില്‍ കന്നി പ്രവേശനം നടത്തി. പി.കെ വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ ഹരിജന, സമൂഹികക്ഷേമ മന്ത്രിയായിരുന്നു കളാശേരി. ആ സമയത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതിക്കാര്‍ക്ക് പിഎസ്‌സി അപേക്ഷഫോം സൗജന്യമാക്കിയും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യന്‍കാളി പ്രതിമ സ്ഥാപിച്ചതും. ഭാരത്ധ്വനി ആഴ്ചപ്പതിപ്പിന്റേയും രാഷ്ട്രശബ്ദം ദ്വൈവാരികയുടേയും പ്രിന്ററും പബ്ലിഷറുമായിരുന്നു ദമോദരന്‍ കളാശേരി.