ബിഹാര്‍ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ച് ബിനോയ് കോടിയേരി; ശബ്ദരേഖ പുറത്ത്

മുംബൈ: വിവാഹ വാഗ്ദാനംനല്‍കി ബിഹാര്‍ യുവതിയെ ലൈംഗിക ചൂഷണം ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത്. ബിനോയ് യുവതിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ജനുവരി 10ന് ബിനോയ് വിളിച്ചെന്ന് സ്ഥാപിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

യുവതി അഭിഭാഷകന്‍ മുഖേനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിനോയ് യുവതിയെ വിളിച്ചത്. തനിക്ക് ഒന്നും വേണ്ടെന്നും ബിനോയിയുടെ മകന് വേണ്ടി പണം നല്‍കണമെന്നും ആണ് യുവതി പറയുന്നത്. അഞ്ച് കോടി തരില്ലെന്ന് ബിനോയ് യുവതിയോട് പറയുന്നുണ്ട്. താന്‍ പറ്റുന്നത് ചെയ്ത് തരാമെന്നും പറയുന്നുണ്ട്. പണം തരാമെന്നും എന്നാല്‍ അതിനായി ചില വ്യവസ്ഥകളും സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്.

‘പണം തരണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ നീ ചെയ്യണം, പേരിനൊപ്പം എന്റെ പേര് ചേര്‍ക്കുന്നത് നിര്‍ത്തണമെന്നും ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണ’മെന്നും അദ്ദേഹം പറയുന്നു. എന്ത് ചെയ്ത് തരാമെന്ന് ചോദിച്ചെങ്കിലും ബിനോയ് കൃത്യമായ മറുപടി പറഞ്ഞില്ല. ഇതിനിടയില്‍ ഫോണ്‍ കട്ടാവുകയും ചെയ്തു.