ചേര്‍ത്തലയില്‍ കൂട്ടത്തോടെ വവ്വാലുകള്‍ ചത്ത നിലയില്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

പ്രതീകാത്മകം

ചേര്‍ത്തല: ചേര്‍ത്തല കുറുപ്പംകുളങ്ങരയില്‍ അടഞ്ഞു കിടക്കുന്ന കയര്‍ ഗോഡൗണില്‍ 150ലധികം വവ്വാലുകള്‍ ചത്ത നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ഗോഡൗണില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധയയിലാണ് ഇവിടെ ഉണ്ടായിരുന്ന നിരവധി വവ്വാലുകള്‍ ചത്തതായി കണ്ടെത്തിയത്. എന്നാല്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ്പ ബാധയാണോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. എന്നാല്‍ സംഭവകാരണം സ്ഥീരീകരിച്ചിട്ടില്ലെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.

പ്രദേശവാസികള്‍ വിളിച്ചറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് സാമ്പിളുകള്‍ എടുത്ത ശേഷം ചത്ത വവ്വാലുകളെ മറവും ചെയ്തു.

ഏറെ നാളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഗോഡൗണിന്റെ വാതില്‍ തുറന്നാണ് കിടന്നിരുന്നത്. എന്നാല്‍ ഇത് ശക്തമായ കാറ്റില്‍ അടഞ്ഞുപോയിരുന്നു. ഇതുമൂലം ശ്വാസം കിട്ടാതെ വവ്വാലുകള്‍ ചത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.