സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഇന്ന് കേന്ദ്ര മന്ത്രിമാരെ കാണും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര മന്ത്രിമാരെ കാണും. ദുരിതാശ്വാസ നിധി, ദേശീയ പാത, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യവല്‍ക്കരിക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയിക്കലാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തിനുള്ള ചട്ടത്തില്‍ ഇളവുതേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉച്ചയ്ക്ക് 12ന് പാര്‍ലമെന്റിലെ ഓഫീസില്‍ സന്ദര്‍ശിക്കും. വായ്പാ പരിധി ഉയര്‍ത്തുന്നതടക്കം ബജറ്റ് ചര്‍ച്ചയ്ക്കിടെ ഉന്നയിച്ച ആവശ്യങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമനെ വീണ്ടും അറിയിക്കും.

ദേശീയപാത വികസനത്തിന് വരുന്ന ചെലവിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി നിലപാട് അറിയിക്കും.തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യവല്‍ക്കരിക്കരുതെന്ന ആവശ്യമാണ് സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയുമായുള്ള കൂടിക്കാഴ്ച്ചയിലെ പ്രധാന അജന്‍ഡ.