കര്‍ണാടകയില്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ജെഡിഎസ്

 

ബംഗളൂരു:കോണ്‍ഗ്രസുമായി ബന്ധം അവസാനിപ്പിച്ചു ജെഡിഎസ്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ഇതോടെ 14 മാസം നീണ്ട ജെഡിഎസ്-കോണ്‍ഗ്രസ് ബന്ധത്തിന് അവസാനമായി. സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ചതോടെ ഒഴിവുവന്ന 17 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യമില്ലാതെ മത്സരിക്കും.മാണ്ഡ്യ ജില്ലയിലെ കെ.ആര്‍ പേട്ടില്‍ റാലിയില്‍ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ജെഡിഎസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.

അതിനു പിന്നാലെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിച്ചതായി കുമാരസ്വാമി പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും ജെഡിഎസ് സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സമ്മര്‍ദമാണ് ഉണ്ടാകുന്നതെന്ന് കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് – ജെഡിഎസ് വിമത എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് കുമാരസ്വാമിക്ക് അധികാരം നഷ്ടപ്പെട്ടത്. 14 മാസം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ അധികാരത്തില്‍ തുടര്‍ന്ന അദ്ദേഹം വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.