ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: വാഹാനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ ഐഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ന് ഉച്ചക്കു ശേഷം ഹര്‍ജി പരിഗണിക്കും.

ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചിരുന്നതായി സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും രക്തപരിശോധനയില്‍ തെളിയിക്കാനായിരുന്നില്ല. എങ്കിലും നരഹത്യാക്കുറ്റം തള്ളിക്കളയാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ശ്രീറാമിന്റെ ജാമ്യഹര്‍ജി പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ ശരിയല്ലെന്നും സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തേണ്ട കേസില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ജാമ്യം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കും.

അതേസമയം, ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനഫലങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. നിലവില്‍ മെഡിക്കല്‍ കോളേജിലെ ട്രോമാ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കാന്‍ സാധ്യതയുണ്ട്.