ആക്രമണം നടത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചെറുത്തു നില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

മോദിയെ പാഠം പഠിപ്പിക്കും
ആക്രമണം നടത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചെറുത്തു നില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കാശ്മീരില്‍ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചെറുത്തു നില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ സംവാദത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുസാഫറാബാദില്‍ നടത്തിയ സംവാദത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇപ്രകാരം പ്രസ്താവിച്ചത്.

കാശ്മീരിനു മേല്‍ ഇന്ത്യ ഇപ്പോള്‍ നടത്തുന്ന നിയന്ത്രണങ്ങളില്‍ നിന്ന് ലോക ശ്രദ്ധ മാറ്റുന്നതിനാണ് ഇപ്പോള്‍ ഇന്ത്യയുടെ പദ്ധതി എന്നും പാക്കിസ്ഥാന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനെതിരെ ഏതെങ്കിലും വിധത്തിലുള്ള ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അതിനെ സശക്തം നേരിടും. ഏതെങ്കിലും വിധത്തില്‍ പ്രകോപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ മോദിയെ പാഠം പഠിപ്പിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പ്രസ്താവിച്ചു.

ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതു പോലെ ഭീകരമാണെന്നും അത് ഇന്ത്യയുടെ നാശത്തിന് കാരണമാകുമെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മുസ്ലീമുകളെ ഇന്ത്യയില്‍ നിന്ന് തുരത്താനാണ് ആര്‍എസ്എസ് ലക്ഷ്യം. അഞ്ചു വര്‍ഷമായി കശ്മീരില്‍ നടക്കുന്ന ക്രൂരതകളെല്ലാം ഈ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്.

അടുത്ത നാളുകളിലായി ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ പ്രഖ്യാപനം ഇക്കാര്യത്തില്‍ മോദിയുടെ അവസാന നീക്കമായിരുന്നു. ആര്‍എസ്എസ് ഇന്ത്യയുടെ ഭരണഘടന വരെ മാറ്റി. ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിപക്ഷം ഭീതിയോടെയാണ് സംസാരിക്കുന്നത്. ഇന്ത്യയെ നാശത്തിലേക്കാണ് ബിജെപി നയിക്കുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു.