കെവിന്‍ വധക്കേസ്; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

 

കെവിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതികള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷ് സെബാസ്റ്റ്യനു നല്‍കണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ ഭാര്യ നീനുവിനും പിതാവ് ജോസഫിനും നല്‍കണമെന്നും കോടതി വ്യക്തമാക്കി.വധശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കണമെന്നാണ് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം കോടതിയില്‍ പ്രധാനമായും വാദിച്ചത്.

പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതികളെ ആശ്രയിച്ച് കഴിയുന്ന കുടുംബം ഉണ്ടെന്നും ഇതെല്ലാം പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാന്‍ ആവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പക്ഷേ കോടതി ഈ വാദം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രതിഭാഗം വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കണമെന്ന് കോടതിയില്‍ വാദിച്ചത്.

എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് വധശിക്ഷ തന്നെനല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും കോടതിയില്‍ ആവശ്യപ്പെട്ടത്. 1,2,3,4,6,7,8,9,11,12 എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞത്.

കെവിന്‍ വധം: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം!!

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്‍പതുപേര്‍ ജയിലിലാണ്; അഞ്ചുപേര്‍ ജാമ്യത്തിലും.ഏപ്രില്‍ 26-ന് വിചാരണ തുടങ്ങി 90 ദിവസം വിചാരണ നടന്നു. ഇത്രവേഗം വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ് എന്ന് അഭിഭാഷകര്‍ പറയുന്നു. 55 തൊണ്ടി മുതലുകളുള്ള കെവിന്‍ വധക്കേസിന് സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിചാരണ നീണ്ടു നിന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും കോടതി ചര്‍ച്ച ചെയ്തു.

2018 മെയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2018 മേയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്മലയില്‍ ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു. 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം, 27ന് കെവിനെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് ജോസഫ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോകണമെന്ന് പറഞ്ഞ് പരാതി മാറ്റിവെക്കുകയായിരുന്നു. ഇത് കേസിലെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. അന്നേദിവസം തന്നെ മകളെ കാണാനില്ലെന്ന് നീനുവിന്റെ പിതാവ് ചാക്കോ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കെവിന്റെ കൂടെ പോയാല്‍ മതിയെന്ന നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നീനുവിനെ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസുമാണ് ആദ്യം പോലീസ് പിടിയിലായത്. പിന്നീട് ഷാനു ചാക്കോയും അച്ഛന്‍ ചാക്കോ ജോണിനെയും അറസ്റ്റ് ചെയ്തു. ആറ്റില്‍ മുങ്ങിമരിച്ചതെന്നായിരുന്നു കെവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കെവിനെ മുക്കിക്കൊന്നതാണെന്ന് ഫൊറന്‍സിക് വിഭാഗം കണ്ടെത്തി.അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. കൈക്കൂലി വാങ്ങി പ്രതികള്‍ക്ക് സഹായം ചെയ്ത പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടായി.

പ്രതികളും പോലീസുദ്ദ്യോഗസ്ഥരും തമ്മിലുള്ള ഫോണ്‍ സംഭാഷണിങ്ങള്‍ ഉള്‍പ്പടെ 238 പ്രമാണങ്ങള്‍ കോടതി മുമ്പാകെ പരിഗണിച്ചു. 113 സാക്ഷികളെയാണ് കേസിനായി കോടതി വിസ്തരിച്ചത്. അതില്‍ ആറ് പേര്‍ കൂറുമാറി. വധശിക്ഷ വരെ ലഭിക്കാവുന്നവ 10 വകുപ്പുകളാണ് പ്രധാനമായും ചുമത്തിയത്. 302-നരഹത്യ, 364 എ-തട്ടിയെടുത്തു വിലപേശല്‍,120 ബി-ഗൂഡാലോചന,449 ഭവനഭേദനം,321 പരിക്കേല്‍പ്പിക്കല്‍,342 തടഞ്ഞ് വെക്കല്‍,506-2 ഭീഷണിപ്പെടുത്തല്‍,427 നാശം വരുത്തല്‍,201 തെളിവ് നശിപ്പിക്കല്‍,34 പൊതു ഉദ്ദേശത്തോടെ ഒന്നിച്ച് ചേരല്‍ എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.സവര്‍ണക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കൊല്ലം സ്വദേശിയായ നീനുവിനെ ദളിത് ക്രൈസ്തവനായ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം.

‘എനിക്കങ്ങനെ ഇപ്പോള്‍ പ്രത്യേകിച്ച് ഒരു വികാരവുമില്ല. ദേഷ്യമോ വൈരാഗ്യമോ സ്നേഹമോ ഒന്നുമില്ല. അച്ഛന്‍, അമ്മ എന്ന ഒരു പൊസിഷന്‍ മാത്രം. അവരൊന്ന് ചിന്തിച്ചാല്‍ മതിയായിരുന്നു. അവിരിനി കാണാന്‍ വരുമോ എന്നറിയില്ല. ഇത്രയൊക്കെ ചെയ്തിട്ട് ഇനി കാണാന്‍ വരുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാലും എനിക്ക് കാണണമെന്നുമില്ല…’ഇവരെ എന്നെ നോക്കാന്‍ എല്‍പ്പിച്ചിട്ടാ കെവിന്‍ ചേട്ടന്‍ പോയത്. അച്ചായിക്കും, ഈ വീടിനും കെവിന്‍ ചേട്ടന്റെ സ്ഥാനത്ത് ഞാനുണ്ട് എന്നായിരുന്നു നീനുവിന്റെ പ്രതികരണം.

neenu kevin pic എന്നതിനുള്ള ചിത്രം

ഞങ്ങള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത് എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ.ഞങ്ങളുടെ മകള്‍ കൃപ ആയിരുന്നു ആ സ്ഥാനത്ത് എങ്കില്‍ എന്തു ചെയ്യുമായിരുന്നോ അതേ ഞങ്ങള്‍ നീനുവില്‍ കണ്ടുള്ളൂ എന്ന് കെവിന്റെ അമ്മ മേരി സങ്കടത്തോടെ പറഞ്ഞ് ഒപ്പിച്ചു. എന്നിട്ടും അടക്കാനാവാത്ത സങ്കടത്തോടെ അവര്‍ ഇങ്ങനെ കൂടി പ്രതികരിച്ചു: മിശ്ര വിവാഹിതരുടെ മകളാണ് നീനു. എന്നിട്ടും അവളോടുള്ള വാശിക്ക് അവര്‍ നശിപ്പിച്ചത് ഈ വീടിന്റെ സമാധാനവും പ്രതീക്ഷയും ആയിരുന്നു. ഐടിഐ പഠിച്ച ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിച്ച് അവന്‍ അച്ഛനെ സഹായിക്കാനാണ് ശ്രമിച്ചത്. വര്‍ക്ക്‌ഷോപ്പില്‍ അച്ഛന്‍ പണിയെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പെടുന്ന പാട് അവന് അറിയാമായിരുന്നു. അവന്‍ വിദേശത്ത് ജോലിക്ക് പോയപ്പോള്‍ സ്വന്തമായി ഒരു വീടും ഒക്കെ സ്വപ്നം കണ്ട് തുടങ്ങിയതായിരുന്നു ഞങ്ങള്‍. ഞങ്ങടെ സ്വപ്നങ്ങളെ മുഴുവന്‍ അവര്‍ തല്ലി കെടുത്തി. ഞങ്ങളുടെ വാവച്ചന്‍ ആയിരുന്നു അവന്‍. സ്‌നേഹിക്കാനാണ് ഞങ്ങള്‍ അവനെ പഠിപ്പിച്ചത്. അതേ അവന്‍ ചെയ്തുള്ളൂ. അതിന്റെ പേരിലാണ് എന്റെ കുഞ്ഞിനെ… തങ്ങള്‍ക്ക് നീതി ലഭിച്ചാലും ഇന്നാട്ടില്‍ ഇതേ പോലെയുള്ള സംഭവങ്ങള്‍ തുടരുമെന്ന നിരാശ വീണ്ടും പങ്ക് വയ്ക്കുക ആയിരുന്നു കെവിന്റെ പിതാവ് ജോസഫ്.