2018 -19 വർഷത്തെ സർവേ ഫലം; സാക്ഷരതയിലുമടക്കം രാജ്യം ഏറെ പിന്നിൽ

കേന്ദ്ര ഗവൺമെൻ്റിൻറെ അവകാശവാദങ്ങൾ പൊളിച്ച്‌ ശുചിത്വത്തിലും സാക്ഷരതയിലുമടക്കം രാജ്യം ഏറെ പിന്നാലാണെന്ന്‌ വ്യക്തമാക്കി സർക്കാരിൻറെ തന്നെ കണക്കുകൾ പുറത്ത്‌. രാജ്യത്തെ മൂന്നിലൊന്ന്‌ ഗ്രാമീണരും നിരക്ഷരരാണെന്നും ഗ്രാമപ്രദേശങ്ങളിൽ നാലിലൊന്നു പേരും കക്കുസില്ലാതെ പൊതുസ്ഥലങ്ങളിൽ മലവിസർജനം നടത്തുന്നവരാണെന്നും കേന്ദ്രസർക്കാരിന്‌ കീഴിലുള്ള നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഓഫീസ്‌ പുറത്തുവിട്ട 2018–-19 വർഷത്തെ സർവേ ഫലം വ്യക്തമാക്കുന്നു.

പൊതുജനാരോഗ്യം, വൃത്തി, സാക്ഷരത, സ്‌ത്രീശാക്തീകരണം തുടങ്ങിയവയിലെല്ലാം രാജ്യത്തിൻറെ അവസ്ഥ പരിതാപകരമാണെന്ന്‌ സർവേ ഫലം വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏഴു വയസ്സിനു മുകളിലുള്ള മൂന്നിലൊന്നുപേരും നിരക്ഷരരാണ്‌. സ്‌ത്രീകളിലാണ്‌ നിരക്ഷരത കൂടുതൽ. മൂന്നിലൊന്ന്‌ സ്‌ത്രീകളും എഴുതാനും വായിക്കാനും അറിയാത്തവരാണ്‌.

ഗ്രാമപ്രദേശങ്ങളിൽ പകുതി കുടുംബങ്ങളും പാചകത്തിന്‌ വിറക് ഉപയോഗിക്കുകയാണ് ഇപ്പോഴും. അതിനാൽ പാചകവാതകം നൽകുന്നതിനുള്ള പ്രധാൻമന്ത്രി ഉജ്വല മിഷൻ പരാജയമായെന്നും സർവേ തെളിയിക്കുന്നു. പ്രധാൻമന്ത്രി ഉജ്വല മിഷൻ പദ്ധതിയിൽ 90 ശതമാനം കുടുംബങ്ങൾക്കും പ്രയോജനം ലഭിച്ചതായാണ്‌ സർക്കാർ വാദം.

ആരോഗ്യരംഗത്തും അവസ്ഥ മോശമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. അഞ്ചിലൊന്ന്‌ പേർക്കും ആരോഗ്യ ഇൻഷുറൻസ്‌ പരിരക്ഷയില്ല.

Content highlight; national statistics office of indian survey report has been published.