പുതുവൈപ്പിൽ എൽപിജി ടെർമിനൽ നിർമാണം ഇന്ന് തുടങ്ങും. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുകൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാർഡുകളിലുമാണ് നിയന്ത്രണം. അഞ്ഞൂറിലേറെ പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് രണ്ടര വർഷമായി നിർമാണം മുടങ്ങിയിരിക്കുകയായിരുന്നു. പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളത്. ഇതോടെയാണ് പൊലീസ് സുരക്ഷയിൽ നിർമ്മാണം തുടങ്ങാൻ തീരുമാനിച്ചത്. റോഡ് മാർഗ്ഗം എൽപിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുൻനിർത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതുവൈപ്പിനിലെ ജനങ്ങളുമായി ഒത്തുതീർപ്പിലെത്താൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംസ്ഥാന സർക്കാരിനും സാധിച്ചിട്ടില്ല.
ഒൻപത് വർഷമായിട്ടും വെറും 45 ശതമാനം മാത്രം പൂർത്തിയായത്. കനത്ത നഷ്ടമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ഉണ്ടായതെന്നാണ് വാദം. അർധരാത്രി കഴിഞ്ഞ് രണ്ട് മണിയോടെയാണ് ജില്ലാ കളക്ടർ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
Content highlights: LPG terminal works restarted today at puthuvypin