ഹൈതം ബിന്‍ താരിഖ് അല്‍ സയീദ് ഒമാന്‍റെ പുതിയ ഭരണാധികാരിയായി അധികാരമേറ്റു

 

ഒമാന്‍റെ പുതിയ ഭരണാധികാരിയായി സാംസ്‍കാരിക വകുപ്പ് മന്ത്രിയായിരുന്ന സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയീദ് അധികാരമേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് രാജകുടുംബം പുതിയ സുല്‍ത്താനെ പ്രഖ്യാപിച്ചത്.

ഖാബൂസ് ബിന്‍ സയീദിന്‍റെ അനന്തരവൻ കൂടിയായ ഹൈതം ബിന്‍ താരിഖ് ഇന്ന് രാവിലെയാണ് അധികാരമേറ്റെടുത്തത്. വെള്ളിയാഴ്‍ച വൈകുന്നേരത്തോടെയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ്.

ഖാബൂസിന് കുട്ടികളില്ല, പരസ്യമായി ഒരു പിന്‍ഗാമിയെ നിയമിച്ചിരുന്നുമില്ല. അധികാര കസേര ഒഴിഞ്ഞുകിടന്ന് മൂന്ന് ദിവസത്തിനകം പിന്‍ഗാമിയെ തിരഞ്ഞെടുക്കുമെന്നാണ് ഒമാനിലെ ചട്ടം.

മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിൻറെ ദീര്‍ഘവീക്ഷണങ്ങളോടും വികസന കാഴ്ചപ്പാടുകളോടും ചേർന്നു നിന്ന സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഒമാൻറെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണു രാഷ്ട്രം. നേരത്തെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം ചെയ്തിട്ടുണ്ട്.

Content highlight; Haitham bin Tariq al-Said as the country’s new ruler