രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഹാരിയും മേഗനും

prince harry and meghan

രാജകീയ പദവികൾ ഉപേക്ഷിച്ച് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും. ബക്കിങാം കൊട്ടാരത്തിന്റെയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം.  ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു. രാജകീയമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഹാരിക്ക് അനുവദിച്ചിരുന്നത് 22 കോടി രൂപയോളമാണ്. ഇതും ഇവർ വേണ്ടെന്ന് വെച്ചു. ഇതിനോടൊപ്പം പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു. രാജകീയ പദവികൾ ഉപേക്ഷിച്ച ഇവർ ഇനി കാനഡയിൽ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജകീയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള തീരുമാനത്തിൽ ഇവർ എത്തിയത്. തന്‍റെ കൊച്ചുമകനും കുടുംബത്തിനുവേണ്ടി എല്ലാവരും ഒരുമ്മിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി പറഞ്ഞു. സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും രാജ്ഞി വ്യക്തമാക്കി. പുതിയ തീരുമാനമനുസരിച്ച് സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍നിന്ന് ഇരുവരെയും മാറ്റിനിര്‍ത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് മാസത്തോടെ ഇത് നടപ്പില്‍വരുമെന്നും കൊട്ടാരം അറിയിച്ചു.

content highlights: prince harry and meghan to give up royal highness titles