ഡൽഹി തെരഞ്ഞെടുപ്പ്; ഇത്തവണ കൂടുതൽ വനിതാ സ്ഥാനാർഥികൾ

more women contesting Delhi assembly election this year

ഡൽഹിയിലെ 70 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 1,029 സ്ഥാനാർഥികളാണ് നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 187 വനിതാ സ്ഥാനാർഥികളാണുള്ളത്. ആം ആദ്മി പാർട്ടി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്ന് 24 വനിതാ സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 10 വനിതാ സ്ഥാനാർഥികളുമായി കോൺഗ്രസാണ് സ്ത്രീകൾക്ക് കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നത്. ആം ആദ്മിയിൽ നിന്നും 9 പേരും ബിജെപിയിൽ നിന്ന് 5 വനിതകളുമാണ് നാമ നിർദേശ പത്രിക സമർപ്പിച്ചത്. ഏറ്റവും അവസാനം ഡൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മുഖ്യധാരാ പാർട്ടികളിൽ നിന്നായി 19 വനിതകൾ മാത്രമായിരുന്നു മത്സരിച്ചത്.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമായിരുന്നു ആം ആദ്മി പാർട്ടി നേടിയത്. ഡൽഹിയിലെ 70 സീറ്റുകളിൽ 67 സീറ്റും കെജ്രിവാളും സംഘവും നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് മൂന്ന് സീറ്റുകൾ മാത്രമായിരുന്നു. മുൻ ഭരണകക്ഷിയായിരുന്ന കോൺഗ്രസാകട്ടെ ഒരു സീറ്റ് പോലും നേടാനാകാതെ നിയമസഭയ്ക്ക് പുറത്താവുകയും ചെയ്തു. 1998 മുതൽ 2013 വരെ തുടർച്ചയായി 15 വർഷം അധികാരത്തിലിരുന്ന ശേഷമായിരുന്നു കോൺഗ്രസിന്‍റെ ഈ പതനം.

ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ ഡൽഹിയിൽ പ്രതീക്ഷിക്കുന്നത്. ഇന്നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള ദിവസം അവസാനിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ആം ആദ്മിയും കേന്ദ്ര ഭരണത്തിന്‍റെ പശ്ചാത്തലത്തിൽ ഭരിക്കാൻ ബിജെപിയും ശ്രമിക്കുമ്പോൾ ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

Content highlights: more women contesting Delhi assembly election this year