തിരുപ്പൂരിൽ കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ച് 19 മരണം; മരിച്ചവരിൽ ഏറെയും മലയാളികൾ

Malayalees died in a road accident near Tirupur

തിരുപ്പൂർ അവിനാശിയിൽ കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 19 മരണം. ഇരുപത്തി മൂന്ന് പേർക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്.  ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. പത്ത് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മരിച്ചവരിൽ ആറുപേർ സ്ത്രീകളാണ്. 

പുലർച്ചെ മൂന്നരക്കാണ് സംഭവം. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. 

അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ആവശയപ്പെട്ടിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനും, ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എ.കെ.ശശീന്ദ്രൻ, വി.എസ്.സുനിൽകുമാർ എന്നിവർ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

content highlights: Malayalees died in a road accident near Tirupur