ഇറ്റാലിയൻ ഫുഡ്ബോളിനെ പിടിച്ചുകുലുക്കി 5 താരങ്ങള്‍ക്കും ടീം ഡോക്ടര്‍ക്കും കൊറോണ

റോം: ഇറ്റാലിയന്‍ ഫുട്‌ബോളിനെയും പിടിച്ച് കുലുക്കി ആഗോള മഹാമാരി. സീരി എ ലീഗ് ക്ലബ്ബ് സാംഡോറിയയുടെ അഞ്ച് താരങ്ങള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സാംഡോറിയയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഗാംബിയ ഡിഫന്‍ഡര്‍ ഒമര്‍ കോളി, സ്വീഡിഷ് മിഡ്ഫീല്‍ഡര്‍ അല്‍ബിന്‍ എക്ദാല്‍, നോര്‍വെ പ്ലേമേക്കര്‍ മോര്‍ട്ടെന്‍ തോസ്ബി, ഇറ്റലിയുടെ യുവതാരം അന്റോണിയോ ലാ ഗുമിന എന്നിവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ടീമംഗമായ മനോലോ ഗാബിയാഡിനി നേരത്തെ തന്നെ കോവിഡ് 19 ചികിത്സയിലായിരുന്നു.

താരങ്ങളുടെ ആരോഗ്യനില ആശാവഹമാണെന്നും ജെനോവയിലെ വീട്ടില്‍ ഐസലേഷനില്‍ കഴിയുകയാണെന്നും സാംഡോറിയ ക്ലബ്ബ് അറിയിച്ചു. എന്നാല്‍, കളിക്കാരുടെ കോണ്‍ടാക്ട് ലിസ്റ്റ് സൂചിപ്പിക്കുന്നത് ടീമിലെ മുഴുവന്‍ അംഗങ്ങളും കോവിഡ്19 കേസുകളായി മാറുമെന്നാണ്. മാത്രമല്ല, കളിക്കാരുടെ കുടുംബവുമായും അധികൃതര്‍ ബന്ധപ്പെട്ടുവരികയാണ്. ടീമിനെ ആകെ ആകുലചിത്തരാക്കിയത് ടീം ഡോക്ടര്‍ അമെദിയോ ബല്‍ദാരിക്ക് കൊറോണ ബാധിച്ചതാണ്.

ഫിയോറന്റീന ക്ലബ്ബിന്റെ സെര്‍ബിയ സ്‌ട്രൈക്കര്‍ ഡുസാന്‍ ലാഹോവിചിന് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ഫിയോറന്റീന ക്ലബ്ബും കളിക്കാരെയും സ്റ്റാഫുകളെയും നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നു. യുവെന്റസിന്റെ ഡാനിയല്‍ റുഗാനി കൊറോണ വൈറസ് ബാധയില്‍ നിന്ന് പതിയെ മുക്തനായിവരുന്നു എന്ന സൂചനയുണ്ട്. ഇറ്റാലിയന്‍ സീരി എ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ മൂന്ന് വരെ നിര്‍ത്തിലാക്കിയിരിക്കുകയാണ്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ചത് ഇറ്റലിയിലാണ്. ഒരു ദിവസം 250 പേര്‍ മരിച്ചത് ഇറ്റലിയെ നടുക്കിയിരിക്കുകയാണ്.

Content Highlight: 5 Italian Footballers and Team Doctor test positive on corona virus