പകര്‍ച്ചവ്യാധി പ്രതിരോധത്തിന് നിയമഭേദഗതി വരുത്താനൊരുങ്ങി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. പ്രതിരോധ നടപടികള്‍ക്ക് സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കുകയാണ് നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ രണ്ടുവര്‍ഷം തടവും 10,000രൂപ പിഴയും ചുമത്താനാണ് തീരുമാനം. നിയമസഭ ചേരാത്തതിനാല്‍ എപ്പിഡെമിക് ഡിസീസസ് ആക്ട് ഓര്‍ഡിനന്‍സ് ആയി കൊണ്ടുവരാനാണ് മന്ത്രിസഭാ തീരുമാനം.നടപടിയെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് അധികാരം നല്‍കും.

നിലവിലുള്ള നിയമങ്ങള്‍ കാലഹരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാന്‍സ്‌പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും സര്‍ക്കാരിന് കഴിയും.

Content Highlight: Pinarayi Government to Amend the act on epidemic control measures