കാബൂള്‍ ഭീകരാക്രമണം: നേതൃത്വം നല്‍കിയത് കാസര്‍ഗോട്ടുകാരന്‍

ന്യൂഡല്‍ഹി: കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ ബുധനാഴ്ച്ച ഉണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയത് കാസര്‍ഗോട്ടുകാരനെന്ന് റിപ്പോര്‍ട്ട്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം അഫ്ഗാനില്ഥാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചെന്ന് കരുതിയ മുഹമ്മദ് മൊഹ്‌സിനാണ് (30) ഇതിന് പിന്നിലെന്ന സൂചനകള്‍ ലഭിച്ചത്.

25 പേരാണ് കാബൂളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ മരണപ്പെട്ടത്. ഗുരുദ്വാര ആക്രമിച്ച മൂന്ന് പേരുടെയും ചിത്രം ഐഎസ് പ്രചാരണ മാസികയായ അല്‍ നബ പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് ഒരാള്‍ മൊഹ്‌സിന്‍ ആണെന്ന് അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജൂണ്‍ 18 നാണ് ഇയാള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത്. എഞ്ചിനിയറിംങ് വിദ്യര്‍ത്ഥി ആയിരിക്കുമ്പോഴാണ് മൊഹ്‌സിന്‍ നാടു വിടുന്നത്.

25ന് വൈകീട്ടാണ് മൂന്ന് ഐ.എസ്. ഭീകരര്‍ ഗുരുദ്വാരയില്‍ ആക്രമണം നടത്തിയത്. ആറുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനുശേഷം അഫ്ഗാന്‍ സുരക്ഷാസേന ഭീകരരെ വധിച്ച് 80-ഓളം ബന്ദികളെ മോചിപ്പിച്ചിരുന്നു. ആക്രമണം നടത്തിയ ഐഎസ് ഭീകരന്‍ എന്ന് അവകാശപ്പെടുന്ന അബു ഖാലിദ് അല്‍ ഹിന്ദി തന്നെയാണ് മൊഹ്‌സിനെങ്കില്‍, ഐഎസിലെ ഇന്ത്യയില്‍ നിന്നുള്ള രണ്ടാം ചാവേറാണ് ഇയാള്‍.

Content highlight: Kabul Gurudwara Attacker confirmed as IS recruiter from Kerala