പോത്തൻകോട് പഞ്ചായത്തിൽ സമ്പൂർണ ക്വാറൻ്റെെൻ

three weeks quaratine in pothencode panjayath

പോത്തൻകോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിൽ മൂന്നാഴ്ച സമ്പൂർണ്ണ ക്വാറൻ്റെെൻ നിർബന്ധിമാക്കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിൻ്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും പരിപൂർണമായും ക്വാറൻ്റെെനിൽ പ്രവേശിക്കണം. വിദേശത്തുനിന്ന് വന്ന പോത്തൻകോട് നിവാസികളുടെ പാസ്പോർട്ട് രേഖകൾ പരിശോധിക്കാനും മന്ത്രി പൊലീസിന് നിർദേശം നൽകി.

കൊറോണ ബാധിതനായി പോത്തന്‍കോട് സ്വദേശി മരിച്ച സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിനു ശേഷമാണ് സമ്പൂർണ്ണ ക്വാറൻ്റെെൻ നടപ്പിലാക്കാൻ തീരുമാനമായത്. മാർച്ച് 1 ന് ശേഷം മരിച്ച രോഗിയുമായി നേരിട്ട് ഇടപെട്ടവരുണ്ടെങ്കിൽ 1077 എന്ന ഹെല്‍പ് ലൈനില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘പോത്തന്‍കോട് പഞ്ചായത്ത് പൂര്‍ണ്ണമായും ക്വാറൻ്റെെനില്‍ പോവണം, പോത്തന്‍കോടുമായി ബന്ധപ്പെടുന്ന അണ്ടൂര്‍കോണം പഞ്ചായത്തിലെ പ്രദേശങ്ങള്‍, കാട്ടായിക്കോണം കോര്‍പ്പറേഷന്‍ ഡിവിഷൻ്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തന്‍കോടിൻ്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറൻ്റെെനിൽ പോവണം’. മന്ത്രി പറഞ്ഞു. 

മരിച്ചയാളുമായി ഇടപഴകിയ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. നേരിട്ട് ഇടപഴകിയവരൊക്കെ ഐസൊലേഷനില്‍ പോയിക്കഴിഞ്ഞുവെന്നും എന്നാൽ എങ്ങനെയാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യമായതിനാലാണ് കർശന നടപടികളിലേക്ക് കടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.  

content highlights: three weeks quaratine in pothencode panjayath