സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം; മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം നല്‍കും

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചാലഞ്ച് വഴി പണം കണ്ടെത്താനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ സ്വീകരിക്കും.

എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍, എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ നിര്‍ദേശമുണ്ട്.

ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവോ നിര്‍ദേശങ്ങളോ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജീവനക്കാരുടെ ശമ്പളം എങ്ങനെ ഈടാക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

2018ലെ പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ എല്ലാവിധ നിയമവശങ്ങളും പഠിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊവിഡ് ബാധ നിയന്ത്രണവിധേയമാണെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും തുടരണമെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു.

Content Highlight: Cabinet of Ministers approves Salary Challenge amid Corona Virus