മുഖ്യമന്ത്രിയും സംഘവും രാജമലയില്‍; പെട്ടിമുടിയില്‍ ഇന്നും തിരച്ചില്‍

ഇടുക്കി: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടി 55 പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തം നടന്ന സ്ഥലം മുഖ്യമന്ത്രിയും ഗവര്‍ണറും അടങ്ങുന്ന സംഘം ഇന്ന് സന്ദര്‍ശിക്കും. ഹെലികോപ്ടര്‍ മാര്‍ഗം ആനച്ചാലില്‍ എത്തിയ മുഖ്യമന്ത്രി, കാര്‍ മാര്‍ഗം മൂന്നാറിലേക്ക് തിരിക്കും.

പെട്ടിമുടി ദുരന്തം നടന്ന അതേ ദിവസം തന്നെ കരിപ്പൂരില്‍ വിമാനാപകടവും സംഭവിച്ചിരുന്നു. കരിപ്പൂര്‍ അപകട സ്ഥലം മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം തന്നെ സന്ദര്‍ശിച്ചതിനെയും 55 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്ത സ്ഥലം സന്ദര്‍ശിക്കാത്തതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കൂടാതെ ദുരിതാശ്വാസ തുക സംബന്ധിച്ചും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളെ കാണും. അതേസമയം, പെട്ടിമുടിയില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്. 15 പേരെയാണ് ഇന്ന് കണ്ടെത്താനുള്ളത്.

Content Highlight: Kerala CM and Governor visit Pettimudi today