സെക്രട്ടറിയറ്റ് തീപിടിത്തം: ദുരൂഹതയില്ലെന്ന് നിഗമനം; ഭാഗീകമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലേക്ക് പോലീസും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായി ഒന്നും കണ്ടില്ലെന്ന് അന്വേഷണസംഘം.കത്തിയ ഫയലുകള്‍ ഏതൊക്കെയെന്ന് കണ്ടെത്താന്‍ അന്വേഷണസംഘത്തിന്റെ പരിശോധന തുടരുകയാണ്. അതേസമയം, തീപിടിച്ചതിന്റെ തൊട്ടുപിന്നാലെ പ്രോട്ടോകോള്‍ ഓഫീസിലെ ചില ജീവനക്കാരെ സെക്രട്ടറിയേറ്റില്‍ കണ്ടതില്‍ ദുരൂഹതയെന്ന ആക്ഷേപം ശക്തമാണ്.

ഓഫീസില്‍ സിസിടിവി ക്യാമറകള്‍ ഇല്ല. പകരം ഓഫീസിലേക്ക് എത്തുന്ന വഴികളിലുള്ള ക്യാമറകളാണ് പോലീസ് പരിശോധിച്ചത്.ഒരു ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അണുനശീകരണത്തിനായി ഓഫീസ് അടച്ചതിനു ശേഷം ഓഫീസിലേക്ക് ആരുംതന്നെ എത്തിയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. തീ അണയ്ക്കാനായി ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് ഇവിടെ ആദ്യമെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതിനാല്‍ ആസൂത്രിത തീവെപ്പ് എന്നതിന് ഇതുവരെയും തെളിവ് ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

ഫോറന്‍സിക് ഫലം ലഭിച്ചതിനു ശേഷമേ അന്തിമ റിപ്പോര്‍ട്ട് നല്‍കുകയുള്ളൂ. അതേസമയം അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവനടക്കം, ക്വറന്റീനില്‍പോയ ചില ജീവനക്കാര്‍ തീപിടിച്ച സമയത്ത് ഓഫീസിന്റെ പരിസരത്ത് ഉണ്ടായിരുന്നതായ ആക്ഷേപം സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് പൊലീസ്‌ന്റെ തീരുമാനം.

സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തില്‍ ഫയലുകളുടെ പരിശോധന തുടരുകയാണ്. തീപ്പിടിത്തത്തില്‍ ഭാഗികമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാനാണ് തീരുമാനം. തീപ്പിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കും. പരിശോധന പൂര്‍ത്തിയാക്കുന്ന ഫയലുകള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റും. ഈ നടപടികള്‍ എല്ലാം ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ പിന്നീട് ഉയരാതിരിക്കാനാണ് ഈ നടപടി. പരിശോധന പൂര്‍ത്തിയാകാതെ പുതിയ ഫയലുകള്‍ ഇവിടേക്ക് കൊണ്ടുവരില്ല.

Content Highlight: Secretariat Minor fire investigation continuing