ഉത്തപ്രദേശിൽ ഗോവധ നിരേധന നിയമം നിരപരാധികളെ കുടുക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരേധന നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് അറസ്റ്റ് ചെയ്യപെട്ടയാളുടെ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
നിരപരാധികൾക്കെതിരെ നിയമ ദുരുപയോഗം ചെയ്യപെടുന്ന സ്ഥിതിയാണുള്ളത്. ഏത് മാംസം പിടിച്ചാലും അദത് പശുവിന്റെ ഇറച്ചിയായി കാണിക്കുന്നു. ഭൂരിഭാഗം കേസുകളിലും മാംസം ശാസ്ത്രീയമായി പരിശോധനക്ക് പോലും അയക്കാതെയാണ് പശുമാംസമെന്ന് പറയുന്നതെന്നും ഇത് വഴി കുറ്റാരോപിതർ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വരുന്നുവെന്നും ജസ്റ്റിസ് സിദ്ധാർത്ഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
പശുവിനെ കൊന്നതിനും ബീഫ് കൈവശം വെച്ചതിനും അറസ്റ്റ് ചെയ്യപെട്ട റഹ്മുദ്ധീൻ എന്നയാളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. റഹ്മുദ്ധീനെ മാംസം കണ്ടെടുത്ത സ്ഥലത്തു നിന്നല്ല അറസ്റ്റ് ചെയ്തതെന്നും എഫ്ഐആറിൽ അത്തരം പരാമർശമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിമർശനം ഉന്നയിച്ചത്. റഹ്മുദ്ധീന് കോടതി ജാമ്യം അനുവദിച്ചു.
Content Highlights; alahabad highcourt against up police on cow slaughter