വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന് നേരെ യുവതി ആസിഡ് ഒഴിച്ചു. വെസ്റ്റ് ത്രിപുരയിലെ ഖോവായിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ(30) അഗർത്തല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശ്വാസനാളിക്കും മുഖത്തും പരിക്കേറ്റിട്ടുള്ളതായും ആരോഗ്യനില ഗുരുതരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ പ്രതിയായ ബിനാത്ത സന്താൽ എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ എട്ട് വർഷമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. അന്നാൽ അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാകുകയും ഇതറിഞ്ഞ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപെടുകയുമായിരുന്നു. എന്നാൽ വിവാഹത്തിന് യുവാവിന് താൽപര്യമില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് യുവാവിന് നേരെ വീട്ടിൽ കയറി ആസിഡ് ആക്രമണം നടത്തിയത്.
പ്രണയത്തിലായിരുന്ന യുവാവും ബിനാത്തയും നേരത്തെ പൂണയിൽ ഒരുമിച്ച് താമസിച്ചിരുന്നു. യുവാവ് കോളേജിൽ പഠിക്കുമ്പോൾ വീട്ടുജോലി ചെയ്താണ് യുവതി പണം സമ്പാദിച്ചിരുന്നത്. പിന്നീട് യുവതിയെ പൂണെയിൽ ഒറ്റക്കാക്കി 2018 ൽ യുവാവ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഒരു തവണ പോലും വിളിക്കാതെ വന്നതോടെ യുവാവിനെ തിരക്കി യുവതി നാട്ടിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് റാഞ്ചിയിലേക്ക് പോയ യുവതി അവിടെ ജോലി ചെയ്ത് വരികയായിരുന്നു.
ദുർഗാപൂജ അവധിക്കായി നാട്ടിൽ തിരികെ എത്തിയപ്പോൾ കാമുകൻ വീട്ടിലുണ്ടെന്ന വിവരമറിഞ്ഞ് യുവതി കാമുകന്റെ വീട്ടിലെത്തുകയും തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപെടുകയുമായിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെയാണ് കൈയ്യിൽ കരുതിയ ആസിഡ് യുവാവിന്റെ മുഖത്തേക്ക് ഒഴിച്ചത്. സംഭവത്തിൽ യുവാവിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
Content Highlights; Woman arrested for throwing acid on former boyfriend in Tripura’s Khowai