2500 വര്‍ഷം പഴക്കമുള്ള നൂറിലേറെ മമ്മികള്‍ കണ്ടെത്തിയതായി ഗവേഷകര്‍; കണ്ടെത്തിയത് ഈജിപ്ത്തില്‍ നിന്ന്

കയ്‌റോ: പുരാതന ഈജിപ്ത്തിന്‍റെ തലസ്ഥാനമായ സക്കാറയില്‍ നിന്ന് 2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ കണ്ടെത്തിയതായി ഗവേഷകര്‍. പിരമിഡുകള്‍ ധാരാളമായി കാണപ്പെടുന്ന സക്കാറയില്‍ നിന്ന് നൂറോളം മമ്മികളാണ് കണ്ടെടുത്തത്. ആഴ്ചകള്‍ക്ക് മുമ്പ് 2500 വര്‍ഷം പഴക്കമുള്ള മമ്മി അടങ്ങിയ പേടകം ജനങ്ങള്‍ക്ക് മുന്നില്‍വെച്ച് പുരാവസ്തു ഗവേഷകര്‍ തുറന്നിരുന്നു. അലങ്കരിച്ച തുണികൊണ്ട് പൊതിഞ്ഞ നിയിലായിരുന്നു മമ്മികള്‍.

യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള പുരാതന സ്ഥലമാണ് സക്കാറ. മരുഭൂമിയില്‍ ഉള്ള സക്കാറ ശ്മശാനത്തില്‍ ഭൂമിക്കടിയില്‍ ശവപ്പെട്ടികളുടെ വലിയ ശേഖരം തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2500 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് ഈ ശേഖരമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഏകദേശം 2,500 വര്‍ഷം പഴക്കമുള്ള 13 മമ്മികള്‍ കണ്ടെത്തിയിരുന്നു. നവംബര്‍ 14 ലും ശവപ്പെട്ടികളുടെ വലിയൊരു ശേഖരം കണ്ടെത്തിയതായും ഇവയില്‍ പലതിലും മമ്മികള്‍ ഉള്ളതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. കയ്റോയ്ക്ക് തെക്ക് നിന്നാണ് ഇവ കണ്ടെത്തിയത്. ഇതോടെ സക്കാറയില്‍ നിന്ന് കണ്ടെത്തിയ ശവപ്പെട്ടികളുടെ എണ്ണം നൂറ് കവിഞ്ഞു.

Content Highlight: 100 wooden coffins discovered from Egypt