മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ അറസ്റ്റ് ചോദ്യം ചെയ്ത് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു.ഇന്ന് സിദ്ദീഖ് കാപ്പന്റെ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി അറസ്റ്റിനെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് യുപി സര്‍ക്കാറിന് നോട്ടീസ് അയച്ചത്. കേസ് വെള്ളായാഴ്ച വീണ്ടും പരിഗണിക്കും. വെള്ളിയാഴ്ചക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.
കെ.യു.ഡബ്ല്യു.ജെ നേരത്തെ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച സുപ്രീംകോടതി ആവശ്യമെങ്കിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സിദ്ധിഖ് കാപ്പനെ കാണാൻ അഭിഭാഷകന് മഥുര കോടതിയും ജയിലധികൃതരും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയിലെത്തിയത്.
കാപ്പന്റെ സുരക്ഷയിൽ ആശങ്കയുളവാക്കുന്ന സാഹചര്യമാണ് ജയിലിലുള്ളതെന്നും ഹർജിയിൽ വാദമുണ്ട്. യുപിയിൽ അവകാശങ്ങളെല്ലാം ഹനിക്കപെടുകയാണെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് സിദ്ധിഖ് കാപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Content Highlights; kuwj plea for Siddique Kappan