തൃണമൂലുമായി ഇടഞ്ഞ സുവേന്ദു അധികാരി രാജിവെച്ചു; ബിജെപിയില്‍ ചേരുമോയെന്ന് ഉറ്റുനോക്കി ബംഗാള്‍

കൊല്‍ക്കത്ത: മാസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മന്ത്രി സ്ഥാനം രാജി വെച്ചു. ബിഹാറും മധ്യപ്രദേശും പിടിച്ചെടുത്ത ബിജെപിയുടെ അടുത്ത ഉന്നം പശ്ചിമ ബംഗാളിലേക്ക് നീളുന്നതിനിടെ തൃണമൂലിലുണ്ടായ രാജി മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്. നിയമ സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു അധികാരി ബിജെപിയില്‍ ചേരുമോയെന്നതാണ് നിലവിലെ തൃണമൂലിന്‍രെ ആശങ്ക.

സുവേന്ദു അധികാരി പാര്‍ട്ടി വിട്ടാല്‍ അദ്ദേഹത്തിന്റെ പിതാവും സഹോദരങ്ങളുമടക്കമുള്ളവര്‍ പാര്‍ട്ടി വിടാനുള്ള തയാറെടുപ്പിലാണ്. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എം പിയാണ്. നേതൃനിരയില്‍ നിരന്തരമായി സുവേന്ദയെ അവഗണിക്കുന്നുവെന്ന പരാതിക്ക് പന്നാലെയാണ് രാജി. ഇതിനിടെ സുവേന്ദു സ്വന്തം നിലയ്ക്ക് റാലികള്‍ നടത്തി അനുയായികളെ സംഘടിപ്പിച്ചത് ചര്‍ച്ചയായിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലിയില്‍ ഉപയോഗിച്ചിരുന്നില്ല.

വിപുലമായ സംഘടന ശൃഗംലയുള്ള വ്യക്തിയായതിനാല്‍ സുവേന്ദയുടെ പാര്‍ട്ടി വിടല്‍ തൃണമൂലിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തല്‍. സുവേന്ദ പാര്‍ട്ടി വിട്ടാല്‍ കൂടുതല്‍ നേതാക്കളെ സമാന തീരുമാനത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയിലെ അസംതൃപ്തിക്ക് പുറമെ സുവേന്ദയ്ക്ക് തൃണമൂല്‍ വിടാനുള്ള ചില നിര്‍ബന്ധിത സാഹചര്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.

Content Highlight: Suvendu Adhikari Quits Thrinamool Congress