ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉണ്ടെങ്കിൽ മടക്കി നൽകണമെന്ന നിർദേശവുമായി കേന്ദ്രം 

People Who Have More Than Nine Sim Cards Should Return Excess

സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സർക്കാർ നിര്‍ദേശം. ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക് മടക്കിയേൽപ്പിക്കാനാണ് നിർദേശം. ഇത് സംബന്ധിച്ച് ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശമയച്ചുതുടങ്ങി.

കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിൻ്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്നത്. അധികമുള്ള കാര്‍ഡുകള്‍ 2021 ജനുവരി പത്തിനോ അതിന് മുമ്പായോ അതാത് സേവന ദാതാക്കള്‍ക്ക് തിരിച്ചു നല്‍കിയില്ലെങ്കിൽ നേരിട്ട് നോട്ടിസ് നൽകാനാണ് ടെലികോം മന്ത്രാലയത്തിൻ്റെ തീരുമാനം. 

telecom-message-sim-card

ഒന്നിലധികം സിം കാര്‍ഡുകള്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ് 2018-ല്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ കസ്റ്റമര്‍ വെരിഫിക്കേഷൻ നടപടികളിൽ സർക്കാർ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. ഒരു വ്യക്തിക്ക് ഒരു കമ്പനിയുടെ എത്ര സിം ഉണ്ടെന്ന കണക്ക് മാത്രമേ അതതു കമ്പനികൾക്ക് ഉണ്ടാവൂ. എന്നാൽ ടെലികോം മന്ത്രാലയത്തിൻ്റെ കൈവശം ഒരാൾക്കുള്ള സിം കാർഡുകളുടെ പൂർണ വിവരങ്ങൾ ഉണ്ടാകും. ദീർഘകാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാർഡുകളുടെ കണക്ഷൻ തനിയെ റദ്ദാകുകയാണ് പതിവ്. 

content highlights: People Who Have More Than Nine Sim Cards Should Return Excess