രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കായിക മത്സരങ്ങള്‍ നടത്താന്‍ അനുമതി നൽകി കേന്ദ്ര കായിക മന്ത്രാലയം. ഇത് സംബന്ധിച്ച പ്രത്യേക മാർഗരേഖ പുറത്തിറക്കി. ഔട്ട് ഡോര്‍ കായിക മത്സരങ്ങളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാം. അതേസമയം അടച്ച സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ 200 പേര്‍ക്ക് മാത്രമാണ് പ്രവേശനം ഉള്ളത്. കായിക മത്സരത്തിന്റെ വലുപ്പവും രോഗ വ്യാപന സാധ്യതയും കണക്കിലെടുത്ത് മത്സരം ആരംഭിക്കുന്നതിന് 72 മണിക്കൂറിന് ഉള്ളില്‍ കായിക താരങ്ങള്‍ക്ക് ആര്‍ടി – പിസിആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ആര്‍ടി- പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാവൂ. കണ്ടൈന്‍മെന്റ് സോണില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കരുത്.
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കായിക താരം ഉള്‍പ്പടെ എല്ലാവര്ക്കും തെര്‍മല്‍ പരിശോധന നിര്‍ബന്ധമായിരിക്കും. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്ന കായിക താരങ്ങളെയും അവരോട് ഒപ്പമുള്ളവരെയും നിരീക്ഷിക്കുന്നതിന് കൊവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. കായിക താരത്തിന്റെ യാത്ര ഉള്‍പ്പടെയുള്ള കാര്യങ്ങളും ടാസ്ക് ഫോഴ്സ് നിരീക്ഷിക്കണം. സ്റ്റേഡിയത്തിനുള്ളില്‍ മാസ്കുകള്‍ നിര്‍ബന്ധം. സാമൂഹിക അകലം ഉറപ്പാക്കണം. സ്റ്റേഡിയത്തില്‍ തിരക്ക് ഒഴിവാക്കണം. തിരക്ക് നിരീക്ഷിക്കാനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ശുചി മുറികളുള്‍പ്പെടെ എല്ലായിടങ്ങളും കൃത്യമായ ഇടവേളകളില്‍ അണുമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
മത്സരങ്ങള്‍ക്കിടെ കായിക താരങ്ങള്‍ക്കുള്ള മസാജിംഗ് ഉള്‍പ്പെടെയുള്ളവ അടിയന്തിര സാഹചര്യത്തില്‍ മാത്രം നല്‍കാം. മത്സരങ്ങള്‍ കേന്ദ്ര ആഭ്യന്തര ആരോഗ്യ മന്ത്രാലയങ്ങള്‍ പുറത്ത് ഇറക്കുന്ന പൊതു നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം. സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി ഉണ്ടെങ്കില്‍ മാത്രമേ മത്സരങ്ങള്‍ നടത്താന്‍ കഴിയു എന്നും കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയില്‍ പറയുന്നു.
content highlights: Sports Ministry Allows Stadiums to be Filled Up to 50% in New SOP