ഭരണഘടനാ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് കർഷകരുടെ പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നത്; മുഖ്യമന്ത്രി

Opposition in deep frustration says, CM Pinarayi Vijayan

കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ അടിസ്ഥാനശിലകൾ  ഇളക്കാൻ ശ്രമം നടക്കുന്ന കാലത്തിലൂടെയാണ് നാട് ഇന്ന് കടന്നു പോകുന്നത്. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.  

കോര്‍പ്പറേറ്റുകള്‍ക്ക് ജീവിതം തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷക സഹസ്രങ്ങള്‍ രാജ്യ തലസ്ഥാനത്ത് സമര വേലിയേറ്റം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ തലസ്ഥാന നഗരത്തില്‍ ട്രാക്റ്റര്‍ റാലി നടത്തുകയാണ്. കേവലം കര്‍ഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് ഈ പ്രതിഷേധങ്ങള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യ ഒരു പരമാധികാര സ്ഥിതിസമത്വ, മതനിരപേക്ഷ ജനാനിപത്യ റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽകുമെന്ന് ഈ വേളയിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഇന്ന് നമ്മുടെ രാജ്യം 72-ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചരിത്രം ദർശിച്ച ഏറ്റവും ശക്തമായ സാമ്രാജ്യത്വഭരണകൂടത്തിനു കീഴിൽ നൂറ്റാണ്ടുകളോളം അടിമകളായി കഴിയേണ്ടി വന്ന ഒരു ജനത, തങ്ങൾ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് ലോകത്തിനു മുന്നിൽ ഉറക്കെ പ്രഖ്യാപിച്ച ദിവസമാണിന്ന്. നൂറു കണക്കിനു നാട്ടു രാജ്യങ്ങളും, ഉപദേശീയതകളും, ഭാഷകളും, മതങ്ങളും, ജാതിയും, വംശങ്ങളുമെല്ലാം കൊണ്ട് സങ്കീർണമായ രാഷ്ട്രീയ-സാംസ്കാരിക പരിസരം നിലനിന്നിരുന്ന ഒരു പ്രദേശം ഒരൊറ്റ രാജ്യമായി മാറിയ ചരിത്ര മുഹൂർത്തത്തെയാണ് ഇന്ന് നാം ഓർക്കുന്നത്.
ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ ആത്മാവായ അതിൻ്റെ ഭരണഘടനയുടെ പ്രാധാന്യം ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു. മലയാളിയും തമിഴനും പഞ്ചാബിയും ബംഗാളിയും മണിപ്പൂരിയും കശ്മീരിയും ഉത്തർപ്രദേശുകാരനുമെല്ലാം അവനവൻ്റെ വൈജാത്യങ്ങൾക്കൊക്കെ അതീതമായി ഇന്ത്യക്കാരനായി നിലനിൽക്കുന്നത് നമ്മുടെ ഭരണഘടനയിൽ കുടികൊള്ളുന്ന ഇന്ത്യയെന്ന സത്തയെ ഉൾക്കൊള്ളുന്നതിനാലാണ്.
ആ ഭരണഘടനയുടെ അടിസ്ഥാനശിലകൾ ഇളക്കാൻ ശ്രമം നടക്കുന്ന കാലത്തിലൂടെയാണ് നാട് ഇന്ന് കടന്നു പോകുന്നത്. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി മാറുന്നു. അസമത്വം രൂക്ഷമായിരിക്കുന്നു.
ഈ പ്രവണതകൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ജനങ്ങളിൽനിന്നുയരുകയാണ്. കോർപ്പറേറ്റുകൾക്ക് ജീവിതം തീറെഴുതിക്കൊടുക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കർഷക സഹസ്രങ്ങൾ രാജ്യതലസ്ഥാനത്ത് സമരവേലിയേറ്റം സൃഷ്ടിച്ചിരിക്കുന്നു. അവർ തലസ്ഥാന നഗരത്തിൽ ട്രാക്റ്റർ റാലി നടത്തുകയാണ്. കേവലം കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുന:സ്ഥാപനം കൂടിയാണ് ഈ പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നത്.
ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാൻ അചഞ്ചലരായി ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഈ വേളയിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.
May be an image of text that says 'ഭാരതത്തിൻ്റെ ഭരണഎടന് ആമുഖം ഭ്ാ രതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരർക്കെല്ലാം: സാമൂഹികവും സാമ്പത്തികവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്രവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്‌തമാക്കുവാനും, അവർക്കെല്ലാമിടയിൽ, വ്യക്തിയുടെ അന്തസ്സും രാഷ്രത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും, സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാനിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.'
content highlights: Pinarayi Vijayan on Farmers’ Protest