ഗ്രെറ്റ ടൂൾ കിറ്റ് കേസ്; നിഖിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ലാ വാറണ്ട്

'Toolkit' case: Non-bailable warrants against Nikita Jacob, Shantanu

ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ട്. ഡൽഹി പൊലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷക കൂടിയായ നികിത ജേക്കബിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മിച്ചതെന്ന് പോലീസ് പറയുന്നു. ഇവർ ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകൾ പങ്കാളിയായെന്നാണ് ഡൽഹി പൊലീസ് വാദം. നിയമാവകാശ നിരീക്ഷണാലയം നികിതയ്‌ക്കെതിരെ പരാതി നൽകി രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആർ തേടി.

കാർഷിക നിയമങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്താൻ വിദേശ സെലബ്രറ്റികൾക്ക് നികിത സൗകര്യമൊരുക്കി എന്നാണ് നിയമാവകാശ നിരീക്ഷണാലയം ഡൽഹി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വിദേശ സെലബ്രറ്റികൾക്ക് നികിത ഈ തരത്തിൽ ക്യാമ്പയിൻ നടത്തി എന്നും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും പരാതിയിൽ പറയുന്നു. അതേസമയം ഗ്രേറ്റ ടൂൾകിറ്റ് പ്രചരണ കേസിൽ അറസ്റ്റിലായ ദിഷാ രവിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.

ദിഷ രവിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. നിരായുധയായ ഒരു പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഭയപ്പെടുന്നു എന്നാണ് പ്രിയങ്കയുടെ വിമര്‍ശനം. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് പങ്കുവച്ച ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതാണ് ദിഷയ്‌ക്കെതിരായ കുറ്റം. ബംഗളൂരുവിലെ പരിസ്ഥിതി പ്രവർത്തകയും മൗണ്ട് കാർമൽ കോളജിലെ വിദ്യാർത്ഥിനിയുമാണ് 22 കാരിയായ ദിഷ.

content highlights: ‘Toolkit’ case: Non-bailable warrants against Nikita Jacob, Shantanu