വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി

free covid test for those coming from abroad

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത് വിവാദമായിരുന്നു. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തും. കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയതിനാലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബന്ധമാക്കും. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും കൊവിഡ് വ്യാപനം കേരളത്തില്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് കുത്തനെ കൂടുന്നത് തടയാന്‍ ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ലാബുകള്‍ നാളെ പ്രവര്‍ത്തനം തുടങ്ങും. പരിശോധനയ്ക്ക് ചാര്‍ജ് 448 രൂപ മാത്രമാണ്. 24 മണിക്കൂറിനകം പരിശോധന ഫലം നല്‍കാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും. സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് 1700 രൂപയാണ്. സാന്‍ഡോര്‍ മെഡിക്കല്‍സ് എന്ന കമ്പനിക്കാണ് മൊബൈല്‍ ലാബുകള്‍ തുറക്കാന്‍ ടെന്‍ഡര്‍ ലഭിച്ചത്.

Content Highlights; free covid test for those coming from abroad