മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹകുറ്റം, ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും ചെന്നിത്തല

Ramesh Chennithala

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമായ കാര്യമാണ്.

മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിത്. പിണറായി വിജയന് ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വന്നത്. അന്വേഷണം മുന്നോട്ട് നീങ്ങി അത് മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് കേന്ദ്ര ഏജൻസികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആ കത്തയച്ച ശേഷം പിന്നീട് ഒരു അന്വേഷവും ഉണ്ടായില്ല. ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം മുഖ്യമന്ത്രി രാജവെക്കണമെന്ന് പറഞ്ഞതിന്റെ കാര്യം ഇത്തരം നടപടികളില്‍ മുഖ്യമന്ത്രി പങ്കാളി ആയതു‌കൊണ്ടാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടന്നത്. ശിവശങ്കറായിരുന്നു സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ലാവലിന്‍ കേസ് 21 തവണ മാറ്റിവെച്ചതും മുഖ്യമന്ത്രിയും ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് രമേശ് ചെന്നിത്തല. സിപിഐഎം- ബിജെപി ഒത്തുകളി പുറത്തറിഞ്ഞതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. 5000 കോടിക്ക് കേരളത്തിന്റെ മത്സ്യ സമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കാശാക്കാന്‍ നോക്കിയത് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: Ramesh Chennithala against Pinarayi Vijayan