കിറ്റ് അവകാശം; പ്രതിപക്ഷം പ്രതികാരപക്ഷമാകരുത്: മുഖ്യമന്ത്രി

ജനങ്ങള്‍ക്കു കിറ്റ് നല്‍കുന്നത് സൗജന്യമല്ല അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് ഇടങ്കോലിടാന്‍ പ്രതിപക്ഷം തിര‍ഞ്ഞെടുപ്പ് കമ്മിഷനോട് നുണ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത് ഏപ്രിലിലെ സാമൂഹിക ക്ഷേമ പെന്‍ഷനോടൊപ്പം മെയ്മാസത്തേതു കൂടി നല്‍കുന്നു എന്നാണ്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഉത്തരവാദിത്വപ്പെട്ട കേന്ദ്രത്തിലേക്ക് പരാതി അയക്കുമ്പോള്‍ വസ്തുതാപരമായിരിക്കണ്ടെ എന്നും പിണറായി വിജയന്‍ ചോദിച്ചു.

വിഷു കിറ്റ് വിതരണത്തിനെതിരേ ചെന്നിത്തല ഉന്നയിച്ച ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു.കോവിഡ് കാലത്ത് ദുരിതമനുഭവിച്ച സമയത്താണ് ഭക്ഷ്യക്കിറ്റ് നല്‍കിത്തുടങ്ങിയത്. ഭക്ഷ്യ കിറ്റെന്നത് പുതിയ കാര്യങ്ങളല്ല മാസങ്ങളായി നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2020ലെ ഓണം ഓഗസ്റ്റ് മാസം 31 നായിരുന്നു. അന്ന് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയത് ആഗസ്റ്റ് 11നാണ്. ഓണത്തിന് കിറ്റ് കൊടുത്തില്ല എന്ന് ആരോപിക്കുന്നവര്‍ക്കാണ് മറുപടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതൊന്നും തിരഞ്ഞെടുപ്പുമായി ബന്ധമില്ലാത്തതാണ്. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയുടെ ഭാഗമായുള്ള അരിയാണ് നല്‍കുന്നത്. ആദ്യ ഘട്ടം നേരത്തെ നല്‍കി. ഫെബ്രുവരി 20ന് തന്നെ പുതുക്കിയ ഉത്തവ് പുറത്തിറക്കിയിരുന്നു. മാര്‍ച്ച് മാസത്തിൽ തന്നെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. നേരത്തെ തീരുമാനിച്ച കാര്യ എങ്ങനെയാണ് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാകുന്നത്. മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവ് പറയുന്നത് പോലെ ജനങ്ങള്‍ക്കുള്ള സൗജന്യമല്ല ജനങ്ങളുടെ അവകാശമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകള്‍ എന്തെന്ന് മനസ്സിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

content highlights: CM Pinarayi Vijayan against Opposition on kit distribution