ഓക്‌സിജന്‍ ക്ഷാമം; 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം

സംസ്ഥാനങ്ങളിൽ കൂടുതല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്നതിനിടെ പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നതാധികാര സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് 50,000 മെട്രിക് ടണ്‍ മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശ ദൗത്യങ്ങള്‍ വഴി ഓക്‌സിജന്‍ ഇറക്കുമതിക്കുള്ള സ്രോതസ്സുകള്‍ അന്വേഷിക്കാനും മന്ത്രാലയത്തോട് സംഘം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കൂടുതല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തയാറെടുക്കുന്നത്.

വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പകര്‍ച്ചവ്യാധി അവസ്ഥയെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു.

ആരോഗ്യ വകുപ്പ്, ഉരുക്ക്, റോഡ് ഗതാഗതം, വ്യവസായ, ആഭ്യന്തര വാണിജ്യ പ്രമോഷന്‍ വകുപ്പ് (ഡിപിഐഐടി) എന്നീ മന്ത്രാലയങ്ങള്‍ തങ്ങളുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ആശയ വിനിമയം മുടങ്ങാതെ തുടരാനും ഏപ്രില്‍ 20, ഏപ്രില്‍ 25, ഏപ്രില്‍ 30 വരെ പ്രതീക്ഷിക്കുന്ന കണക്കുകള്‍ സംസ്ഥാനങ്ങളുമായി പങ്കിട്ടു. ഇതനുസരിച്ച്, ഈ 12 സംസ്ഥാനങ്ങള്‍ക്ക് 4,880 ദശലക്ഷം ടണ്‍ (എംടി), 5,619 മെട്രിക് ടണ്‍, 6,593 മെട്രിക് ടണ്‍ ഓക്‌സിജന്‍ എന്നിവ ഈ തീയതികളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തെ ഓസ്‌കസിജന്‍ ഉല്‍പാദന ശേഷിയെക്കുറിച്ചും മോദി വിശദീകരിച്ചു. ഓരോ പ്ലാന്റിന്റെയും ശേഷി അനുസരിച്ച് ഓക്‌സിജന്‍ ഉത്പാദനം ഉയര്‍ത്താന്‍ മോദി നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ ഉപയോഗത്തിനായി സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് മിച്ച ഓക്‌സിജന്‍ നല്‍കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തുടനീളം ഓക്‌സിജന്‍ വഹിക്കുന്ന ടാങ്കറുകളുടെ തടസ്സമില്ലാത്തതും സ്വതന്ത്രവുമായ നീക്കം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

content highlights: PM Modi reviews medical oxygen supply in the country as Covid-19 cases surge