കെ.എ.എസ് ഇരട്ട സംവരണം സർക്കാരിന്‍റെ നയപരമായ തീരുമാനം; സുപ്രീം കോടതിയിൽ കേരളത്തിൻ്റെ സത്യവാങ്മൂലം

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പ്രവേശനത്തിന് ഇരട്ട സംവരണം ഏര്‍പെടുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനം അല്ലാത്തതിനാല്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇരട്ട സംവരണം ഏര്‍പ്പെടുത്തിയത് നയപരമായ തീരുമാനമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപവത്കരിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: Kerala On Double Reservation