അസമിലും മേഘാലയയിലും ഭൂകമ്പം: റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കി. ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമയും സ്ഥിരീകരിച്ചു.

പ്രഭവകേന്ദ്രത്തിൽ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടത്. പലയിടത്തും ജനം വീടുകളിൽനിന്ന് ഇറങ്ങിയോടി. അസമിലെ തേസ്പുരിന് പടിഞ്ഞാറ് 43 കിലോമീറ്റർ മാറിയാണു പ്രഭവകേന്ദ്രം. രാവിലെ 7.51ഓടെയായിരുന്നു ഭൂചലനം. വടക്കൻ ബംഗാളിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

അസമിൽ നാശനഷ്ടം ഉണ്ടായതായാണ് വിവരം. ആദ്യ ചലനത്തിനുശേഷം 7.55ന് 4.3 തീവ്രതയുള്ളതും 8.01ന് 4.4 തീവ്രതയുള്ളതുമായ ചലനങ്ങളുണ്ടായി. തേസ്പുർ, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിടങ്ങൾക്കു കേടുപാടു സംഭവിച്ചു.

Content Highlights: Massive Earthquake at Assam and Meghalaya